എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം; എല്ലാവരും സംയമനം പാലിക്കണം, കൊലയാളികള്‍ ഉടന്‍ പിടിയിലാകുമെന്ന് ആലപ്പുഴ എം.എല്‍.എ

ആലപ്പുഴ: കെ.എസ് ഷാനിന്റെ കൊലയ്ക്ക് പിന്നിലുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്ന് ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന്‍. എല്ലാവരും സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ് ഷാനവാസിന്റെ കൊലയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും എം.എല്‍.എ വ്യക്തമാക്കി.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ ഇന്നലെ രാത്രിയാണ് ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അക്രമിസംഘം വെട്ടുകയായിരുന്നു. ഷാനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ് എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

ഇതിനിടെ കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോര്‍ച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകള്‍ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി രണ്ട് നേതാക്കളാണ് വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News