ബിനീഷിന് നീതി ലഭിക്കും; കൂടുതല്‍ സൂര്യപ്രഭയോട് കൂടി തിരിച്ചുവരുമെന്ന് പി.സി ജോര്‍ജ്

കൊച്ചി: എറണാകുളത്ത് ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ലോ ഓഫീസ് ആരംഭിച്ച് ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും. നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസില്‍ അകപ്പെട്ട് ജയിലില്‍ പോയത്. ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് പുതിയ സംരംഭം.

മൂന്ന് നല്ല സുഹൃത്തുക്കളുടെ കൂട്ടായ്മയാണിതെന്നും നല്ല വക്കീലന്‍മാരായി അവര്‍ മാറുമെന്നും ഉദ്ഘാടനത്തിനെത്തിയ പി.സി ജോര്‍ജ് വ്യക്തമാക്കി. ബിനീഷിന്റെ കേസ് കോടതിയ്ക്ക് മുന്നിലാണ്. നീതി ലഭിക്കും കൂടുതല്‍ സൂര്യപ്രഭയോട് കൂടി തിരിച്ചുവരുമെന്നും പി.സി ജോര്‍ജ് ആശംസിച്ചു. കൊച്ചിയിലെ ഓഫിസിലെ കാര്യങ്ങളും പഞ്ചായത്തിലെ കാര്യങ്ങളും ഒപ്പം െകാണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഓഫിസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ 651ാം നമ്പര്‍ മുറിയാണ് ഓഫിസിനായി തയ്യാറാക്കിയത്. മുഴുവന്‍ സമയം അഭിഭാഷകനായി മാറാമെന്ന് തീരുമാനിച്ച സമയത്താണ് കോവിഡ് വന്നതും പിന്നെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും ബിനീഷ് വ്യക്തമാക്കി.

‘ഒക്ടോബര്‍ 29നാണ് ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത്. വിവരങ്ങള്‍ നല്‍കാനായി പോയപ്പോഴായിരുന്ന അറസ്റ്റ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ നേരിടുന്നത് പരീക്ഷണകാലഘട്ടമാണ്. ഒരുപാട് നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്. സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും. അന്ന് ഈ നുണക്കൂമ്പാരങ്ങളെല്ലാം തകരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ കേസിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല’, ബിനീഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News