പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യങ്ങള്‍; തിരുവനന്തപുരത്ത് കാറുടമ പിടിയില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ കാറിന്റെ ഉടമ പിടിയില്‍. കാറുമായെത്തി ഹോട്ടലില്‍ ബഹളംവച്ച് കടന്നുകളഞ്ഞ യുപി സ്വദേശിയാണ് തിരുവനന്തപുരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടത്തു നിന്നുമാണ് യുപി രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് പിടികൂടിയത്. കാറില്‍ പെയിന്റ് ഉപയോഗിച്ചാണ് മോദിക്കെതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുള്ളത്.

പഞ്ചാബിലെ കര്‍ഷക മരണങ്ങള്‍, പുല്‍വാമാ, ഗോദ്രാ സംഭവങ്ങള്‍ ഇവയെക്കുറിച്ചെല്ലാം കറുത്ത പെയിന്റ് ഉപയോഗിച്ച കാറില്‍ വലിയ വലുപ്പത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് അമിതവേഗതയില്‍ കാര്‍ ഹോട്ടലിനു മുന്നിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇയാളെ ഹോട്ടല്‍ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനാകുകയും ബഹളംവയ്ക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു. ഇതിനിടെ ഇയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോയി. കാറിനുള്ളില്‍ നിന്നു പഴകിയ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും കേബിളുകളും പോലീസ് കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് ഈ വാഹനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News