മരണപ്പാച്ചിലിനിടെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു; പ്രവാസി മലയാളിക്കു ദാരുണാന്ത്യം

കൊച്ചി:തോപ്പുംപടിയിൽ സ്വകാര്യ ബസ് മരണപ്പാച്ചിലിനിടെ ഇടിച്ചു തെറിപ്പിച്ച പ്രവാസി മലയാളിക്കു ദാരുണാന്ത്യം. ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസ് വർഗീസ്(61) ആണ് ആശുപത്രിയിൽ മരിച്ചത്. കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം.

ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാക്കനാട് ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ‘ഷാന’ എന്ന ബസാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ലോറൻസിനെ നാട്ടുകാർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. രാത്രി ഒൻപതു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ലോറൻസ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്. ഭാര്യ: അനില. മക്കൾ: അഞ്ചു, അന്ന.

അപകടമുണ്ടാക്കിയ ബസ് നേരത്തേയും പല അപകടങ്ങൾക്കും കാരണമായതായാണ് വിവരം. ഇടുങ്ങിയ റോഡാണെങ്കിലും ഇവിടെ സ്വകാര്യ ബസുകൾ അമിതവേഗതയിൽ പായുന്നത് നിത്യ സംഭവമാണ്. സമീപത്തെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും ബസുകളുടെ മരണപ്പാച്ചിൽ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News