സാൻഫ്രാൻസിസ്‌കോ: കൂട്ട പിരിച്ചുവിടൽ നടപടിയുമായി ടെക് കമ്പനിയായ ഒറാക്കിൾ. ലോകമെമ്പാടുമുള്ള 30,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. രാവിലെ ആറിന് ഇമെയിൽ വഴി പിരിച്ചുവിട്ട കാര്യം ജീവനക്കാരെ അറിയിച്ച ഒറാക്കിളിന്റെ നടപടി വിവാദമായിട്ടുണ്ട്.
രാവിലെ ആറിന് ലഭിച്ച ഇമെയിലിലൂടെയാണ് ഒറാക്കിളിലെ വിവിധ ടീമുകളിലുള്ള ജീവനക്കാർ വിവരം അറിഞ്ഞതെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനികളിൽ ഒന്നാണ് ഒറാക്കിൾ. ശതകോടീശ്വരനായ ലാറി എല്ലിസണാണ് ചെയർമാൻ. യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനി ഒരു മാസത്തിനുള്ളിൽ മറ്റൊരു പിരിച്ചുവിടൽകൂടി നടത്താൻ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ 12,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഏകദേശം 30,000 പേർ ജോലിചെയ്യുന്നുണ്ട്. ഇന്ത്യയിലെ പിരിച്ചുവിടൽ നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരികകാൻ കമ്പനി തയ്യാറായിട്ടില്ല.
വിപുലമായ പുനഃസംഘടനയുടെ ഭാഗമായി നിങ്ങളുടെ റോൾ ഇല്ലാതാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഇമെയിലാണ് രാവിലെ ആറിന് ജീവനക്കാർക്ക് ലഭിച്ചത്. ‘ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിനമാണ്. സ്ഥാപനത്തിന് നിങ്ങൾ നൽകിയ സംഭാവനകൾക്ക് നന്ദി’ ഇമെയിലിൽ പറയുന്നു. ഭാവിയിലെ ആശയവിനിമയങ്ങൾക്കായി വ്യക്തിഗത ഇമെയിൽ വിലാസം നൽകാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഒറാക്കിളിൽ നിന്നുള്ള ഇമെയിൽ ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്ന തീയതി വരെയുള്ള വേതനത്തിന് പുറമെ പുറമെ 15 ദിവസത്തെ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. അവധി എൻക്യാഷ്‌മെന്റ്, ഗ്രാറ്റുവിറ്റി എന്നിവയും നൽകും. സ്വമേധയായും രാജിവെക്കുന്നവർക്ക് പ്രത്യേക പാക്കേജ് ലഭ്യമാകും.
എഐ (നിർമ്മിത ബുദ്ധി) അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കമാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പിരിച്ചുവിടൽ സംബന്ധിച്ച മാധ്യമങ്ങളുടെ അന്വേഷണങ്ങളോട് ഒറാക്കിൾ പ്രതികരിക്കാൻ വിസമ്മതിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ കമ്പനി നൽകിയ രേഖകൾ അനുസരിച്ച്, 2025 മെയ് വരെ സോഫ്റ്റ്വെയർ കമ്പനി ഏകദേശം 162,0000 മുഴുവൻ സമയ ജീവനക്കാരെ നിയമിച്ചിരുന്നു.
Tech giant Oracle has laid off approximately 30,000 employees worldwide, a move that is expected to significantly impact its workforce in India as well. According to reports from the PTI news agency, employees were notified of their termination via email at 6 AM, a method that has drawn widespread criticism. The mass layoffs are part of the company’s efforts to restructure operations amid global economic shifts and intense competition in the tech industry.


