Thrissur pooram:ഡമ്മിയാനയെ ഇറക്കി പൂര വിളംബരം;തൃശൂർക്കാരെ അപമാനിച്ചെന്ന് ആക്ഷേപം

തൃശൂർ: പൂര വിളമ്പരത്തിന് ആനയ്ക്ക് പകരം ഡമ്മിയിറക്കിയ കോർപ്പറേഷനെതിരെ പ്രതിപക്ഷം.  മേയറും സംഘവും ഒരുദിവസം നീണ്ടുനില്‍ക്കുന്ന പൂര വിളംബരം കളറായി നടത്തി. പക്ഷേ പൂര വിളമ്പരത്തിനെത്തിച്ച ഡമ്മിയാനയെയാതിൽ കോർപ്പറേഷനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. എണ്ണം പറഞ്ഞ ആനകളെ ഇറക്കുമെന്ന് പറഞ്ഞെങ്കിലും ചെറിയൊരു പണി കിട്ടി.  ആനയെ ഇറക്കാന്‍ അനുമതി കിട്ടിയില്ല. ഇതോടെയാണ് ഡമ്മിയാനയെ ഇറക്കേണ്ടി വന്നത്. 

ആദ്യമായാണ് തൃശൂര്‍ കോര്‍പ്പറേഷന്‍റെ പൂര വിളബംരം നടക്കുന്നത്. കോര്‍പ്പറേഷന്‍റെ നൂറാം വാര്‍ഷികാഘോഷം കൂടി പരിഗണിച്ചായിരുന്നു പരിപാടി. ഇനിയെല്ലാക്കൊല്ലവും വിളബംരമുണ്ടാവും. തലപ്പൊക്കമുള്ള ആനകളെയിറക്കുമെന്നായിരുന്നു കോർപ്പറേഷൻ പറഞ്ഞിരുന്നത്. പക്ഷെ അനുമതി മാത്രം കിട്ടിയില്ല. 

ആഘോഷം തുടങ്ങുന്നതിന് മുമ്പ് കോര്‍പ്പറേഷനിലേക്ക് ചെമ്പുക്കാവ് വിജയ കണ്ണന്‍ എത്തി. ഇതെന്താ കഥയെന്ന് തിരിയും മുമ്പ് മേയറുടെയും സംഘത്തിന്‍റെയും അകമ്പടിയോടെ കോര്‍പ്പറേഷന്‍ ഓഫീസിനെ വലം വച്ചു.. വന്ന വഴി ആന പുറത്തേക്ക് നടന്നു പോയി. പിന്നാലെ പെട്ടിയോട്ടോയില്‍ ഡമ്മിയാനയുമെത്തി. ഇറക്കി നിര്‍ത്തി നെറ്റിപ്പട്ടം കെട്ടിയപ്പോഴേക്കും മേളവും തുടങ്ങി.

കോര്‍പ്പറേഷന്‍ പൂരത്തിന് വിളംബര ജാഥയും സദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തില്‍ നിന്ന് പക്ഷെ പ്രതിപക്ഷം വിട്ടു നിന്നിരുന്നു. പത്തുദിവസമായി മേയറുടെ ചേബറിന് മുന്നില്‍ നടത്തിവരുന്ന കുടിവെള്ളത്തിനായുള്ള സമരത്തിലായിരുന്നു പ്രതിപക്ഷം. ഡമ്മിയാനയെ ഇറക്കി തൃശൂർക്കാരെ അപമാനിച്ചെന്നാണ് പ്രതിപക്ഷ ആക്ഷേപം. ജീവനക്കാര്‍ പൂരാഘോഷത്തിരക്കിലായതിനാല്‍ പൊതുകാര്യങ്ങള്‍ താളം തെറ്റിയെന്ന ആരോപണവും പ്രതിപക്ഷമുയര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News