കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ 2.7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി അബ്ദുൾ റൗഫാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. പ്രദേശത്ത് കഞ്ചാവ് വിതരണക്കാരിൽ പ്രധാനിയാണ് റൗഫെന്ന് എക്സൈസ് പറയുന്നു.
മട്ടന്നൂരിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. മട്ടന്നൂർ തലശ്ശേരി റോഡരികിൽ കാനറാ ബാങ്ക് എടിഎമ്മിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി വടകര എൻഡിപിഎസ് പ്രത്യേക കോടതിയിൽ ഹാജരാക്കും.
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 184 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.097 കി.ഗ്രാം), കഞ്ചാവ് (0.602 കി.ഗ്രാം), കഞ്ചാവ് ബീഡി (121 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2364 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 177 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 25ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

