![](https://breakingkerala.com/wp-content/uploads/2022/01/oommen-chandi.jpg)
തിരുവനന്തപുരം:കുടുംബാംഗങ്ങൾ ചികിത്സ നിഷേധിക്കുന്നു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതിനിടെ വിദഗ്ദ ചികിത്സക്കായി മുൻ മുഖ്യമന്ത്രിയും എഐസിസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ജർമനിയിലേക്ക്.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിലൊന്നായ ബെർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹത്തിന് ചികിത്സ ഒരുക്കുക. വ്യാഴാഴ്ചയ്ക്ക് മുൻപായി അദ്ദേഹം ജർമ്മനിയിലേക്ക് പോകുമെന്നാണ് വിവരം.
വിദഗ്ദ ചികിത്സക്കായുള്ള ആശുപത്രി ചെലവ് പാർട്ടിയാണ് വഹിക്കുക.മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. നേരത്തെ തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ നേടിയിരുന്നു.ഉമ്മൻ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നുള്ള തരത്തിൽ വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികൾ ആയതുകൊണ്ട് അദ്ദേഹത്തിന് ആധുനിക ചികൽസ നൽകുന്നില്ലന്ന ആരോപണം ഒരു മാധ്യമപ്രവർത്തകനാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.ചില ഓൺലൈൻ മാധ്യമങ്ങളിലും ഇതേതുടർന്ന് വാർത്ത വന്നിരുന്നു.ഗുരുതരമായ രോഗമുള്ള ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകാൻ ഭാര്യയും മകനും സമ്മതിക്കുന്നില്ലന്നും അദ്ദേഹത്തിന്റെ പെൺമക്കൾ ഇതിനെതിരെ കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതിന് പിന്നാലെ വാർത്തകൾ നിഷേധിച്ച് മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നു.ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദൈവം തങ്ങൾക്ക് തന്ന അനുഗ്രഹമാണ് പിതാവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.78 കാരനായ ഉമ്മൻ ചാണ്ടിയെ 2019 മുതൽ അസുഖങ്ങൾ അലട്ടുന്നുണ്ട്.അസുഖത്തെ തുടർന്ന് അദ്ദേഹത്തെ നേരത്തെ കൊച്ചി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.