ഓണ്‍ലൈന്‍ ചൂതാട്ടം; രാജ്യവ്യാപക നിരോധനം തേടിയുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം ചോദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി. ഇ-സ്പോര്‍ട്സിന്റെയും സാമൂഹിക ഗെയിമുകളുടെയും മറവില്‍ നടക്കുന്ന ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും രാജ്യത്തിന് വലിയ സാമ്പത്തികവും സാമൂഹികവുമായ ഭീഷണിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയത്. രാജ്യത്തെ 65 കോടിയിലധികം പേരെ ഓണ്‍ലൈന്‍ ചൂതാട്ടം ബാധിക്കുന്നുവെന്നും, ഇത് സാമ്പത്തിക പ്രതിസന്ധി, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ആത്മഹത്യകള്‍ എന്നിവയിലേക്ക് നയിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല, അനധികൃത വിദേശ ഗെയിമിംഗ് കമ്പനികള്‍ 2 ലക്ഷം കോടിയിലധികം രൂപയുടെ നികുതി വെട്ടിച്ചതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പ്രമുഖ ക്രിക്കറ്റ് താരങ്ങളും സിനിമാ നടന്മാരും ഇത്തരം അനധികൃത ഗെയിമുകള്‍ക്ക് പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത ഗെയിമിംഗ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തടയാന്‍ ആര്‍.ബി.ഐ., എന്‍.പി.സി.ഐ. തുടങ്ങിയ പണമിടപാട് സംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളുടെ സാമൂഹിക ഗൗരവം കണക്കിലെടുത്ത് ഓണ്‍ലൈന്‍ ചൂതാട്ട മാഫിയയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News