കര്‍ഷക പ്രക്ഷോഭത്തിന് ഒരു രക്തസാക്ഷി കൂടി; കൊടുംതണുപ്പില്‍ യുവാവ് മരിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഒരു രക്തസാക്ഷി കൂടി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ കൊടുംതണുപ്പിനെ തുടര്‍ന്ന് ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബിലെ ബാത്തിന്‍ഡയില്‍ നിന്നുള്ള മൂന്നു കുട്ടികളുടെ പിതാവായ 37-കാരന്‍ ജയ്‌സിംഗാണ് സമരപ്പന്തലില്‍ മരണത്തിനു കീഴടങ്ങിയത്. അതിശൈത്യമാണു മരണകാരണം.

ഇതോടെ കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ടു മരിച്ച കര്‍ഷകരുടെ എണ്ണം 28 ആയി. കഴിഞ്ഞ ദിവസം ഒരു 67-കാരനും മറ്റു നാലുപേരും മരണത്തിനു കീഴടങ്ങിയിരുന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു സിക്ക് പുരോഹിതന്‍ നിറയൊഴിച്ച് ജീവനൊടുക്കി സംഭവത്തിനു പിന്നാലെയാണു കര്‍ഷകന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി സന്ത് ബാബാ രാംസിംഗ് (65) ആണു മരിച്ച സിക്ക് പുരോഹിതന്‍.

ലൈസന്‍സുള്ള തോക്കുപയോഗിച്ച് ഇദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ കര്‍ഷക അനീതിക്കെതിരെ പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാനാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പോരാടുന്ന കര്‍ഷകരുടെ വേദന അനുഭവിക്കുന്നു. സര്‍ക്കാര്‍ നീതി നടപ്പാക്കാത്തതിനാല്‍ താന്‍ അവരുടെ വേദന പങ്കിടുകയാണ്. അനീതി ചെയ്യുന്നത് പാപമാണ്, പക്ഷേ അനീതി സഹിക്കുന്നതും പാപമാണെന്നും രാംസിംഗ് ആതമ്ഹത്യാക്കുറിപ്പില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News