വീണ്ടും ഇ-പോസ് മെഷീൻ തകരാർ,സംസ്ഥാനത്ത് പലയിടങ്ങളിലും റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും റേഷൻ വിതരണം താറുമാറായി. ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് വിവിധ ഇടങ്ങളിൽ റേഷൻ വിതരണം മുടങ്ങിയത്. തുടർച്ചയായ രണ്ടാം ദിനമാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇ-പോസ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിലേ തകരാറാണ് സേവനം തടസപ്പെട്ടതിന് പിന്നിലെ കാരണം. രാവിലെ മുതൽ റേഷൻ കടകളിൽ എത്തിയ ഉപഭോക്താക്കൾ നിരാശരായാണ് മടങ്ങിയത്.

ഇ-പോസ് മെഷീനിലെ ആപ്ലിക്കേഷനിൽ കഴിഞ്ഞ ദിവസം പുതിയ അപ്ഡേറ്റ് എത്തിയിരുന്നു. എന്നാൽ, സംസ്ഥാനത്തെ 14,172 റേഷൻ കടകളിൽ 7,589 റേഷൻ കടകൾ മാത്രമാണ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്തത്. ഭൂരിഭാഗം റേഷൻ കടകൾക്കും ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതോടെയാണ് തുടർച്ചയായി റേഷൻ വിതരണം തടസപ്പെട്ടത്. സമാനമായ രീതിയിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റേഷൻ വിതരണം തടസപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വേർഷൻ 2.3- ൽ നിന്നും വേർഷൻ 2.4-ലേക്ക് അപ്ഡേറ്റ് ചെയ്തത്.

പുതിയ പതിപ്പ് വ്യാപാരികൾക്ക് തന്നെ അപ്ഡേറ്റ് ചെയ്യാമെന്ന് സിവിൽ സപ്ലൈസ് ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങളും റേഷൻ കടയുടമകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗം പേർക്കും ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News