FeaturedHome-bannerKeralaNews

ഒമിക്രോൺ:സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു,രാത്രി കാല കർഫ്യൂ ഇല്ല

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹിക,സാംസ്കാരിക എന്നീ പരിപാടികളിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേ‍ർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഡിസംബർ 30 മുതൽ ജനുവരി 2 വരെ

സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോ​ഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ​ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് അവലോകനയോ​ഗത്തിലെ വിലയിരുത്തൽ. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേ​ഗത്തിലാക്കാനും യോ​ഗത്തിൽ തീരുമാനമായി. ഹൈറിസ്ക് ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറൻ്റൈൻ ഉറപ്പാക്കാനും യോ​ഗത്തിൽ നിർദേശമുയർന്നു. 

തീരുമാനങ്ങളിങ്ങനെ:

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം.

ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം.

കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്.

സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. നിലവിൽ വാക്‌സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.

ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button