ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തില്‍; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപനഘട്ടത്തിലെന്ന് മുന്നറിയിപ്പ്. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മെട്രോ നഗരങ്ങള്‍ പുതിയ വകഭേദത്തിന്‍രെ പിടിയിലാണ്.

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഒമൈക്രോണ്‍ സാന്നിധ്യമാണെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒമൈക്രോണ്‍ കേസുകളില്‍ രോഗലക്ഷണം പലര്‍ക്കും ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ തീരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ. എന്നാല്‍ പുതിയ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും ഐസിയു ചികിത്സ വേണ്ടി വരുന്നവരുടേയും എണ്ണം വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭീഷണി മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്.

ഒമിക്രോണിന്റെ ബിഎ2 വകഭേദവും ഇന്ത്യയില്‍ കണ്ടു വരുന്നതായി ഇന്‍സാകോഗ് പറയുന്നു.രാജ്യത്ത് അടുിത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ഐഐടി മദ്രാസിന്റെ പഠനം പറയുന്നു. ജനുവരി 14 മുതല്‍ 21 വരെയുള്ള ആഴ്ചയില്‍ കൊറോണ വൈറസിന്റെ വ്യാപന നിരക്ക് 1.57 ആയി കുറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടി പി ആര്‍ 17.78 ശതമാനമാണ്. 2.59 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നാല്‍പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകളും സര്‍വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല, പാര്‍സല്‍ വാങ്ങണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക് ഷോപ്പുകള്‍ തുറക്കാവൂ. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. അതേസമയം, നാളെ കള്ള് ഷാപ്പുകള്‍ തുറക്കുമെങ്കിലും ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അതേസമയം ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 11,000 ആയി കുറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News