മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല(32) , യൂസഫ് (38) എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. നാലുകുട്ടികൾ ഉൾപ്പെടെ ആറുപേരെ രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽപ്രളയത്തിൽ അകപ്പെടുകയായിരുന്നു.നിസാൻ പട്രോൾ വാഹനത്തിൽ 9 പേർ ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞാണ് ശക്തമായ മഴയുണ്ടായത്.
ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിനോടനുബന്ധിച്ച് യാത്രപോയതായിരുന്നു. തെക്കൻ അൽ ബത്തിന ഗവർണറേറ്റിലായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. മൂന്നുവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) യിലെ പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പലയിടങ്ങളിലായി അപകടത്തിൽപ്പെട്ട മുപ്പത്തഞ്ചാേളംപേരെയാണ് രക്ഷപ്പെടുത്തിയത്. വീടിനുള്ളിൽ കുടുങ്ങിപ്പാേയ ചിലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴയിൽ റോഡുകളിലും മറ്റും പൊടുന്നനെ വെള്ളം നിറഞ്ഞ് ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതിലായിരുന്നു വാഹനങ്ങൾ ഒഴുകിപ്പോയത്. പൗരന്മാരോടും താമസക്കാരോടും അതീവ ജാഗ്രത പാലിക്കാനും, നദികൾ ഒഴുകുമ്പോൾ കുറുകെ കടക്കുന്നത് ഒഴിവാക്കാനും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധഭീതിക്കിടെ പ്രളയദുരന്തംകൂടി വന്നതോടെ ഒമാൻ നിവാസികൾ കടുത്ത ആശങ്കയിലാണ്. വരുംദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും ഈ മാസം മുപ്പതുവരെ മഴ തുരുമെന്നുമാണ് മുന്നറിയിപ്പ്. ചില മലയോര പാതകൾ അടച്ചിരിക്കുകയാണ്.
English Summary: Two Keralites, identified as Shamla (32) and Yusuf (38) from Trithala, died in a flash flood in Oman’s South Al Batinah Governorate. Another person, Ramla, is reported missing, and search operations are ongoing. The tragedy occurred when their vehicle, a Nissan Patrol carrying nine people, was swept away by floodwaters during a heavy afternoon downpour. Six others, including four children, were rescued. Shamla was the wife of Lubishad, an Incas leader in Oman. The Civil Defence and Ambulance Authority (CDAA) led the rescue operations, saving around 35 people from various locations.


