ഒഡീഷ ട്രെയിന്‍ ദുരന്തം: അപകടത്തിൽനിന്ന് പാഠം ഉൾക്കൊള്ളും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും: പ്രധാനമന്ത്രി

ബാലസോർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നറിച്ച പ്രധാനമന്ത്രി, രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു.

‘‘ബാലസോറിലുണ്ടായ അപകടത്തിൽനിന്ന് പാഠം ഉൾക്കൊള്ളും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വേദനാജനകമായ സംഭവമാണിത്. പരുക്കേറ്റവരെ സന്ദർശിച്ചു. പരുക്കേറ്റവരുടെ ചികിത്സയിൽ ഒരു വീഴ്ചയും വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശന ശിക്ഷ നൽകും’– പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് 3.45 ഓടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ അപകടസ്ഥലത്തെത്തിയ പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പാണ് പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News