പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല; നിര്‍ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസിൽ കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തി. 

സഹപാഠികളായ  മൂന്നു വിദ്യാർത്ഥികൾക്ക് കോളേജിൽ അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണെന്നും  ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകി.

ആരോപണ വിധേയരായ വിദ്യാർത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യും. ലോഗ് ബുക്ക് കാണാതായതും ടൂർ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതുമൊക്കെ അമ്മുവും മറ്റ് വിദ്യാർത്ഥികളുമായുള്ള തർക്കം രൂക്ഷമാക്കിയിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തതാണെന്ന് ക്ലാസ് ടീച്ചറും പറയുന്നു.

അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം.

ഫോൺ കോൾ രേഖകൾ അടക്കം പരിശോധിക്കാൻ അമ്മുവിൻറെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിൻറെ അച്ഛൻ, പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയിരുന്നു. അമ്മുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News