സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ, ഇരകളായി ബന്ധുക്കളായ സ്ത്രീകളും

മലപ്പുറം: കാളികാവിൽ സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ് പിടിയിലായത്. കാളികാവ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേതുമടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്താണ് നഗ്നചിത്രം നിർമ്മിക്കുന്നത്. അതിനു ശേഷം സോഷ്യൽമീഡിയ വഴിയും ഓൺലൈൻ വഴിയും ചിത്രങ്ങൾ പ്രദർശിപ്പിച്ചതായാണ് പരാതി.

പ്രതി നേരത്തേയും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏറ്‍പെട്ടതായും സ്വന്തം ബന്ധുക്കളെ വരെ കരുവാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാളികാവ് സി ഐ. എം ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ എസ് ഐ സുബ്രമണ്യൻ, സി പി ഒമാരായ അൻസാർ, അജിത്, ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അതിനിടെ, കോഴിക്കോട് പ്രണയം നിരസിച്ചതിന് യുവതിയെ കൊല്ലാൻ പെട്രോളുമായെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. 24 കാരൻ അരുൺജിത്താണ് അറസ്റ്റിലായത്.

കുറ്റ്യാടി സ്വദേശി അരുൺജിത്തിനെ ഞായറാഴ്ച രാത്രിയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി പ്രണയാഭ്യർത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. കയ്യിൽ പ്രെട്രോളുമായി അരുൺജിത്ത് വരുന്നത് കണ്ട്, പെൺകുട്ടിയുടെ അമ്മ വീട്ടിൽ കയറി വാതിൽ അടച്ചു.

പിന്നീട് നാട്ടുകാരെ വിവരമറിയിച്ചു. അയൽവാസികൾ ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തി തുടർന്ന് പൊലീസിന് കൈമാറി. ഒരു ലിറ്റർ പെട്രോളും ലൈറ്ററും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മുൻപും യുവതിയുടെ വീട് കണ്ടുപിടിച്ച് അരുൺജിത്ത് എത്തിയിരുന്നു. അന്ന് നാട്ടുകാർ താക്കീത് നൽകി വിട്ടയച്ചതാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News