കോഴിക്കോട്∙ എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറ്റിനുള്ളിൽ കഞ്ചാവും. വയറ്റിൽനിന്നും 3 പാക്കറ്റുകള്‍ കണ്ടെത്തി. ഇവയിൽ 2 പാക്കറ്റുകളിൽ ക്രിസ്റ്റൽ തരികളും ഒന്നിൽ ഇല പോലുള്ള വസ്തുവുമാണ് ഉള്ളത്. ഇത് കഞ്ചാവാണെന്നാണു നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണു പൊലീസിന്‍റെ തീരുമാനം. പേരാമ്പ്ര ഡിവൈഎസ്പി കേസ് അന്വേഷിക്കും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും.
അമിതമായി രാസലഹരി ശരീരത്തിനുള്ളില്‍ എത്തിയതുകൊണ്ടാണ് 24 മണിക്കൂറിനുളളില്‍ ഷാനിദിന്റെ മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതുശരിവെയ്ക്കുന്ന സ്‌കാനിങ് റിപ്പോര്‍ട്ട് ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, വയറ്റിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവില്‍ ലഹരി എത്തിയതാണോ മരണക്കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ അമ്പായത്തോട് വച്ച് പൊലീസിനെ കണ്ടതിനു പിന്നാലെയാണു ഷാനിദ് കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്. പെട്ടെന്നു ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രം ഒപ്പിട്ടു നൽകാൻ വിസമ്മതിച്ചുവെന്നാണു വിവരം. ബന്ധുക്കളും നിയമ വിദഗ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനം എടുക്കാനിരിക്കെയാണ് രാവിലെ 11.18ന് മരിച്ചത്. ഷാനിദിന്റെ പേരിൽ താമരശ്ശേരി, കോടഞ്ചേരി സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗിച്ചതിനു നേരത്തേ കേസുകളുണ്ട്.
പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച ഷാനിദ് ലഹരി ഉപയോഗിക്കുമോയെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. എന്നാല്‍ ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടില്‍ എത്തിയിരുന്നതെന്നാണ് മുത്തശ്ശി പറയുന്നത്.
വൈകിയതിന്റെ പേരില്‍ വഴക്കു പറയുമ്പോഴും ഷാനിദ് തിരിച്ചു ദേഷ്യപ്പെടില്ലായിരുന്നു. വീട്ടില്‍ ഇതുവരെ ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നത് കണ്ടിട്ടില്ലെന്നും മുത്തശ്ശി പറയുന്നു. അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ മുത്തശ്ശിക്കൊപ്പമാണ് ഷാനിദ് താമസിച്ചിരുന്നത്.
ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഷാനിദ് ഉള്‍പ്പെടുന്ന കണ്ണിയില്‍ ഇനിയും ഒട്ടേറെപ്പേരുണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ പുറത്തുകൊണ്ടുവരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടൽ അത്യാവശ്യമാണെന്നും പ്രദേശവാസികൾ പറയുന്നു.
പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് എംഡിഎംഎ വിഴുങ്ങുകയായിരുന്നു. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോൾ ഷാനിദ് തന്നെയാണ് താൻ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികൾ വിഴുങ്ങിയതായി പറഞ്ഞത്. അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഷാനിദിന്റെ മരണം രാവിലെ 11.20നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

