KeralaNews

‘ഉറങ്ങിപ്പോയതല്ല’; കെഎസ്ആര്‍ടിസി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം കിട്ടിയില്ലെന്ന് ഡ്രൈവര്‍

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍. ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന്‍ പറഞ്ഞത്. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍ പറഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു ജോമോന്‍റെ പ്രതികരണം.

കേരളത്തെ നടുക്കി പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്.  പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകീട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. അപകടത്തില്‍ നാല്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. 

കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോനും ബസ്സുടമ  അരുണിനെയും അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 

വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതിന് പിന്നാലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് ടൂർ ഓപ്പറേറ്ററാണെന്നും ഒന്നും അറിഞ്ഞില്ലെന്നും കള്ളം പറഞ്ഞശേഷം. അപകടസ്ഥലത്തു വച്ച് എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അടക്കമാണ് താൻ ടൂർ ഓപ്പറേറ്ററാണെന്നും അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ജോമോൻ കള്ളം പറഞ്ഞത്. ജോമോൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഡ്രൈവറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ടൂർ ഓപ്പറേറ്റാണെന്നായിരുന്നു ജോമോന്റെ മറുപടി. ഉറങ്ങുകയായിരുന്നുവെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു ഇന്നലെ രാത്രി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുന്നതിന് മുൻപത്തെ അവസാന പ്രതികരണം. പൊലീസ് നിർബന്ധിച്ചിട്ടും ആശുപത്രിയിൽ പോയി പ്രാഥമിക ചികിത്സ പോലും എടുക്കാൻ തയ്യാറാവാതെയാണ് ജോമോൻ മുങ്ങിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബസ് ഓടിച്ചിരുന്നത് ആരാണ് എന്നതിനെക്കുറിച്ച് അവ്യക്തത നിലനിൽക്കെയാണ് കള്ളം പറഞ്ഞ് ജോമോൻ രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ പൊലീസ് സംഘത്തോടും ഡ്രൈവറാണെന്ന കാര്യം ജോമോൻ മറച്ചുവച്ചു.

ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും ചെറിയ പരുക്കേയുള്ളൂവെന്ന് പറഞ്ഞ് ജോമോൻ ഒഴിഞ്ഞു മാറി. അപകടസ്ഥലത്തു വച്ച് ‘എന്താണ് സംഭവിച്ചത്’ എന്ന് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ജോമോൻ പ്രതികരിച്ചത് ഇങ്ങനെ: ”എനിക്ക് അറിയില്ല ചേട്ടാ. ഞാൻ ഉറങ്ങുവാരുന്നു. എനിക്ക് അറിയില്ല’ ഇതും പറഞ്ഞ് ജോമോൻ നടന്നുനീങ്ങുന്നതാണ് വിഡിയോയിലുള്ളത്. ‘ആളെയൊന്നു വിടൂ ചേട്ടാ’ എന്നു പറഞ്ഞ് ചിലർ ജോമോനെ അപകടസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടു പോകുന്നതും വിഡിയോയിൽ കാണാം.

ഒരു മണി വരെ അപകടസ്ഥലത്ത് ഒരു ആംബുലൻസിലാണ് ജോമോൻ ഇരുന്നത്. ആശുപത്രിയിൽ പോകാൻ വടക്കഞ്ചേരി സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും ബസിനുള്ളിലെ എല്ലാ യാത്രക്കാരെയും മാറ്റിയ ശേഷം പോകാം എന്നായിരുന്നു ജോമോന്റെ ആദ്യ മറുപടി. പിന്നീട് ആശുപത്രിയിൽ പോകേണ്ടതില്ലെന്നും പരുക്ക് സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്തുകൊള്ളാമെന്നും പറഞ്ഞാണ് ജോമോൻ മുങ്ങിയത്.

അപകടത്തിന് പിന്നാലെ ഇയാൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറിൽ പോകുമ്പോഴാണ് ഇയാൾ പൊലീസിന്റെ വലയിലായത്. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button