KeralaNews

ക്യാമറ ഏത് ആങ്കിളിൽ വെച്ചാലും മുരളി അതിൽ വരും; നല്ല സാമർത്ഥ്യം; വി മുരളീധരനെതിരെ ടി ജി മോഹൻദാസ്

കൊച്ചി: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി ബിജെപി മുൻ വക്താവ് ടി ജി മോഹൻദാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കുന്ന വേളയിലൊക്കെ വി മുരളീധരൻ അതിനു പിന്നിൽ യാദൃശ്ചികമെന്നപോലെ കയറിയിരിക്കുകയാണെന്ന് ടി ജി മോഹൻദാസ് പരിഹസിച്ചു.

‘ക്യാമറ ഏത് ആംഗിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം, നല്ല സാമർത്ഥ്യം.’ ടി ജി മോഹൻദാസ് കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബിജെപി പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. കേരളത്തിൽ ബിജെപി വളരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ടി ജി മോഹൻദാസ് ഇത്തരമൊരു വിമർശനം പരസ്യമായി പറയാൻ പാടില്ലായിരുന്നുവെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

“അപ്പോൾ താങ്കളും മുരളിധരനെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ബിജെപി വളരാതിരിക്കാനുള്ള പ്രധാന കാരണക്കാരൻ. ഗ്രൂപ്പിസത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പോകുന്ന പ്രതീകം. എല്ലാം വീഡിയോയിലും സോഷ്യൽ മീഡിയയിലും മാത്രം. എന്ത് അർത്ഥത്തിലാണ് മോദി ജീയും അമിത് ഷാ ജിയും ഇദ്ദേഹത്തെ തുടർന്നും മന്ത്രിക്കസേരയിൽ ഇരുത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. വളരെ നല്ല പല അവസരങ്ങളും കേരള ബിജെപി കളഞ്ഞു കുളിച്ചു. മോദിജിയോടും കേന്ദ്ര നേതൃത്വത്തോടും സ്നേഹവും ബഹുമാനവും ഉള്ള ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച അല്ലെങ്കിൽ വന്ന പല പ്രമുഖരെയും ഈ മനുഷ്യൻ പ്രവർത്തിക്കാനോ വളരാനോ വിടുന്നില്ല. സത്യം കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ കേരളത്തിൽ ബിജെപി രക്ഷപ്പെടും.” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.


“താങ്കളെപ്പോലെ ഇത്രയും മുതിർന്ന ഒരു പ്രവർത്തകനും ഞാൻ വളരെ ബഹുമാനിക്കുകയും ചെയ്യുന്ന താങ്കൾ ഈ പ്രകടിപിച്ച അഭിപ്രായം ഏറെ വില കുറഞ്ഞുപോയി എന്ന് പറയേണ്ടിവന്നതിൽ ഖേദിക്കുന്നു. തികച്ചും വൈരാഗ്യബുദ്ധി എന്നു മാത്രമേ ഇതിനെ വിലയിരുത്താൻ പറ്റുന്നുള്ളു.” എന്നാണ് മറ്റൊരാളുടെ കമന്റ്.

“പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും! ക്യാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം!! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ.” എന്നാണ് ടി ജി മോഹൻദാസിന്റെ പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button