EntertainmentKeralaNews

എന്തുകണ്ടിട്ടാണ്‌ ഈ പെൺകുട്ടി ഇവനെ പ്രേമിച്ചത്! വിവാഹവാര്‍ഷികത്തില്‍ കുറിപ്പുമായി

കൊച്ചി:മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്കുയർന്നു വന്ന താരമാണ് നടൻ നിർമ്മൽ പാലാഴി. ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി കോംബോ സിനിമയിലും മിമിക്രി വേദികളിലും ഒരുപോലെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുന്നവയാണ്. “ഇങ്ങളിത് എന്താണ് ബാബ്‌വേട്ടാ” എന്ന കോഴിക്കോടൻ ശൈലിയും ഡയലോഗുമൊക്കെ നിർമ്മലിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു എന്ന് പറയാം.

സോഷ്യൽ മീഡിയയിൽ സജീവമായ നിർമ്മൽ തന്റെ സിനിമ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഓരോ വിവാഹ വാർഷികത്തിനും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും നിർമ്മൽ പങ്കുവയ്ക്കാറുണ്ട്. സെപ്തംബർ 27 നു പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന നിർമ്മൽ ഇത്തവണ പക്ഷെ പതിവ് തെറ്റിച്ചു കൊണ്ട് ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് രസകരമായ ഒരു ക്യാപ്‌ഷൻ ആണ് നൽകിയിരിക്കുന്നത്.

“ഇതാ ഇയാൾ ഉണ്ടല്ലോ… ഇയാള് കൂടെ കൂടിയിട്ട് പയിമൂന്ന് കൊല്ലായി… ആരും പറയാത്ത ഒരു കാര്യം പറയട്ടെ ഇപ്പൊ മനസ്സിൽ തോന്നിയതാ..”ഇണങ്ങിയും പിണങ്ങിയും 13 വർഷം ഫ്രഷ് ഫ്രഷേ….” എന്നാണ് നിർമ്മൽ കുറിച്ചത്. കരിയറിൽ എങ്ങും എത്താതെ നിന്ന കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു സമയത്ത് പ്രണയിച്ച പെൺകുട്ടിയെ തന്നെ നിർമ്മൽ വിവാഹം ചെയ്യുകയായിരുന്നു.

“എന്തുകണ്ടിട്ടാണ്‌ ഈ പെൺകുട്ടി ഇവനെ പ്രേമിച്ചത്, ഒരു പ്രോഗ്രാം ചെയ്താൽ ആകെ കിട്ടുന്ന 500 രൂപ വൈകുന്നേരം ബാറിൽ കൊടുക്കുന്നവനാണ്, അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത് എന്നിങ്ങനെയുള്ള കുത്തുവാക്കുകളും മോളെ നീ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ഉപദേശവും എന്നിട്ടും ഒന്നായ കഥയും” നിർമ്മൽ മുൻപും പറഞ്ഞിട്ടുള്ളത് ആണ്.

“ജീവിതത്തിൽ 500 രൂപയിൽ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെൽ ഇതാ ഇവൾ ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടത്കൊണ്ട് ആണ്. നിങ്ങൾ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും ‘ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി” എന്നായിരുന്നു പത്താം വിവാഹ വാർഷികത്തിൽ നിർമ്മൽ പറഞ്ഞത്. അഞ്ചു എന്നാണ് നിർമ്മലിന്റെ ഭാര്യയുടെ പേര്.

“നീ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ എന്ന ഏട്ടന്റെ ചോദ്യത്തിനു വരുമായിരിക്കും എന്നൊരു മറുപടി കേട്ടിട്ട് ‘എന്നാൽ ഇങ്ങോട്ട് വിളിച്ച് പോരെട. ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോൾ നോക്കാം എന്ന ഏട്ടൻ കൊടുത്ത വാക്കിൽ ആണ് സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് അഞ്ചുവിനെ വിളിച്ചിറക്കി കൊണ്ടുവന്നു വിവാഹം കഴിച്ചത്” എന്ന് നിർമ്മൽ മുൻപും പറഞ്ഞിട്ടുള്ളതാണ്. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും കുറ്റപ്പെടുത്തിയവരുടെ മുന്നിൽ തല ഉയർത്തി പരസ്പര സ്നേഹത്തോടെ നിങ്ങൾ രണ്ടാളും ജീവിക്കുന്നില്ലേ അത് തന്നെയല്ലേ യഥാർത്ഥ സന്തോഷം എന്നാണ് ആരാധകരും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button