ചികിത്സയിലുള്ള കുട്ടിയുടെ നിപ ഫലം പോസിറ്റീവ്, സംസ്ഥാനം സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോർജ്

മലപ്പുറം: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു. നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്‌ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ദന്റെ അടുത്ത് ചികിത്സ തേടി.

പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗ ഉറവിടത്തെ കുറിച്ച് സൂചന ഒന്നുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023 ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News