ബംഗാളില്‍ നിപാ ബാധിച്ച നേഴ്‌സ് കോമയില്‍; നൂറിലധികം പേര്‍ ക്വാറന്റൈനില്‍; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തായ്ലന്‍ഡിലും നേപ്പാളിലും കര്‍ശന പരിശോധന; തായ്വാന്‍ അതീവ ജാഗ്രതയില്‍; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം;

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ, വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കാലത്തേതിന് സമാനമായ രീതിയില്‍ സ്‌ക്രീനിങ് പുനരാരംഭിച്ചു. പശ്ചിമ ബംഗാളില്‍ അഞ്ച് പേര്‍ക്ക് നിപാ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ഏഷ്യയിലുടനീളം പകര്‍ച്ചാവ്യാധി ഭീഷണി ഉയര്‍ന്നത്. കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിംഗ് പുനരാരംഭിക്കാന്‍ പല രാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞു.

ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന രണ്ട് നഴ്‌സുമാര്‍ക്ക് രോഗം ബാധിച്ചതിന് പിന്നാലെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 110 പേര്‍ നിലവില്‍ ക്വാറന്റൈനിലാണ്.

രോഗബാധിതയായ ഒരു നഴ്‌സ് നിലവില്‍ കോമ അവസ്ഥയിലാണ്. ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളുമായി എത്തിയ ഒരു രോഗിയെ ചികിത്സിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് അണുബാധയേറ്റതെന്ന് കരുതപ്പെടുന്നു. പരിശോധനാ ഫലം വരുന്നതിന് മുന്‍പേ ആ രോഗി മരണപ്പെട്ടിരുന്നു.

ഇതിനോടുള്ള പ്രതികരണമായി, പശ്ചിമ ബംഗാളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്കായി തായ്ലന്‍ഡ് ആരോഗ്യ മന്ത്രാലയം പ്രധാന വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്ക് പനി, തലവേദന, തൊണ്ടവേദന, ഛര്‍ദ്ദി, പേശിവേദന തുടങ്ങിയ നിപാ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും, അസുഖം ബാധിച്ചാല്‍ എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന 'ഹെല്‍ത്ത് ബിവേര്‍' (Health 'beware') കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

പശ്ചിമ ബംഗാളുമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉള്ളതിനാല്‍, തായ്ലന്‍ഡില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കടുത്ത പനിയോ നിപ്പ വൈറസിന് സമാനമായ മറ്റ് ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിര്‍ത്തി പങ്കിടുന്ന കരമാര്‍ഗ്ഗങ്ങളിലും ജാഗ്രത വര്‍ധിപ്പിച്ചു. അതേസമയം, നിപാ വൈറസിനെ 'കാറ്റഗറി 5' (Category 5) പകര്‍ച്ചവ്യാധിയായി പട്ടികപ്പെടുത്താന്‍ പദ്ധതിയിടുന്നതായി തായ്വാന്‍ അറിയിച്ചു. ഗുരുതരമായ പുതിയ അണുബാധകള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന വര്‍ഗ്ഗീകരണമാണിത്. ഇത് നടപ്പിലാക്കുന്നതോടെ രോഗബാധയുണ്ടായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും പ്രത്യേക നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

കേരളത്തിനായുള്ള ലെവല്‍ 2 'യല്ലോ' (Yellow) ട്രാവല്‍ അലേര്‍ട്ട് നിലനിര്‍ത്തുന്നതായും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും തായ്വാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കൂടാതെ അമേരിക്കയിലേക്കോ വടക്കേ അമേരിക്കയിലെ മറ്റ് ഭാഗങ്ങളിലേക്കോ നിപാ പടരുന്നതിന്റെ ലക്ഷണങ്ങളുമില്ല.

അരങ്ങൊഴിഞ്ഞെന്ന് കരുതിയ നിപാ വീണ്ടും മാരകമായി തിരിച്ചെത്തുമ്പോള്‍ ആശങ്കയേറ്റുന്നത് ഇതിന്റെ മരണനിരക്കാണ്. 40 മുതല്‍ 75 ശതമാനം വരെ ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുള്ള ഈ വൈറസിനെ പ്രതിരോധിക്കാന്‍ മുന്‍പ് കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പിലാക്കിയ അതേ അതീവ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്. വവ്വാലുകളില്‍ നിന്നാണോ രോഗം പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ പശ്ചിമ ബംഗാളിലെ നാദിയയില്‍ വിദഗ്ദ്ധ സംഘം സര്‍വേ ആരംഭിച്ചു കഴിഞ്ഞു.'

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) മാരകമായ വൈറസാണിത്. ഫലഭുക്കുകളായ വവ്വാലുകളാണ് (Fruit Bats) ഇതിന്റെ പ്രധാന വാഹകര്‍. പന്നികളിലൂടെയും ഇത് പകരാം.

വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെയോ അവയുടെ സ്രവങ്ങള്‍ കലര്‍ന്ന പാനീയങ്ങളിലൂടെയോ (ഉദാഹരണത്തിന് ഈന്തപ്പന നീര്). രോഗബാധയുള്ള പന്നികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം. രോഗബാധിതരായ മനുഷ്യരില്‍ നിന്ന് മറ്റുള്ളവരിലേക്ക് (കുടുംബാംഗങ്ങള്‍, പരിചരിക്കുന്നവര്‍).

രോഗബാധയുണ്ടായി 4 മുതല്‍ 14 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

കടുത്ത പനി, തലവേദന, പേശിവേദന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News