‘വിവാഹം കഴിഞ്ഞേ ഇനി തിരിച്ചു പോകു, അവള്‍ക്ക് ഞാനുണ്ട് എല്ലാമായി’; വിപിന്റെ സഹോദരിക്ക് താങ്ങായി നിധിന്‍

തൃശൂര്‍: സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്‍ ഏവരുടേയും ഹൃദയം ഉലച്ചിരുന്നു. സഹോദരനെ നഷ്ടപ്പെട്ട് നില്‍ക്കുന്ന വിപിന്റെ സഹോദരി വിദ്യക്കും കുടുംബത്തിനും താങ്ങായി ഇനി താന്‍ ഉണ്ടാവുമെന്നാണ് പ്രതിശ്രുത വരന്‍ നിധിന്‍ പറയുന്നത്.

അവളെ ഞാന്‍ ഇഷ്ടപ്പെട്ടത് പണം മോഹിച്ചല്ല. വിദേശത്തുള്ള ജോലി പോയാലും പ്രശ്നമില്ല. വിദ്യയെ വിവാഹം ചെയ്തതിന് ശേഷമേ മടങ്ങി പോകുന്നുള്ളു. ജനുവരി ആദ്യ ആഴ്ചയില്‍ തിരിച്ചെത്തണം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ 41 ചടങ്ങ് കഴിഞ്ഞ് വിവാഹം നടത്തിയതിന് ശേഷമേ മടക്കമുള്ളു. അച്ഛനില്ലാത്ത കുട്ടിയാണ്. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി അവള്‍ക്ക് ഞാനുണ്ട് എല്ലാമായി, നിധിന്‍ പറഞ്ഞു.

രണ്ടര വര്‍ഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഷാര്‍ജയില്‍ എസി മെക്കാനിക്ക് ആണ് നിധിന്‍. രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ എത്തിയത്. പണവും സ്വര്‍ണവും ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകയ്യോടെ വിടാനാകില്ലെന്നുമാണ് വിപിന്‍ പറഞ്ഞത്.

ഫോട്ടോയെടുക്കാനായി വരാന്‍ തിങ്കളാഴ്ച നിധിനോട് വിപിന്‍ പറഞ്ഞിരുന്നു. സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിന് ശേഷം വിദ്യയെ ജ്വല്ലറിയില്‍ എത്തിക്കാന്‍ വിപിന്‍ പറഞ്ഞു. വിദ്യയെ അമ്മയ്ക്കൊപ്പം ജ്വല്ലറിയിലാക്കി നിധിന്‍ കയ്പമംഗലത്തെ വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ ബാങ്കില്‍ നിന്ന് പണം വാങ്ങി വരാമെന്ന് പറഞ്ഞ വിപിന്‍ മടങ്ങി വരാതിരുന്നതോടെ നിധിനെ വിദ്യ വിളിച്ചു. വിപിനെ നിധിന്‍ വിളിച്ചിട്ടും എടുത്തില്ല. ഇതോടെ നിധിന്‍ വിദ്യയുടെ വീട്ടിലേക്ക് എത്തി. എന്നാല്‍ വിപിന്‍ ആത്മഹത്യ ചെയ്തെന്ന വിവരമാണ് അറിയാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News