നവവധുവിനെ ഭർത്താവ് അടിച്ചുകൊന്നു; വിവാഹിതരായത് ഒരാഴ്ച മുമ്പ്; പ്രതിയുടെ മൂന്നാമത്തെ വിവാഹം

ലഖ്‌നൗ: നവവധുവിനെ ഭര്‍ത്താവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അമൗലി ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. രത്തന്‍പുര്‍ സ്വദേശിനിയായ ആരതി പാലി(26)നെയാണ് ഭര്‍ത്താവ് രാജു പാല്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വ്യാഴാഴ്ച രാത്രി ഭര്‍ത്താവ് രാജുപാല്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും ഇതിനുപിന്നാലെ വടി ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പ്രതി തന്നെയാണ് ഭാര്യയുടെ വീട്ടുകാരെ വിവരമറിയിച്ചത്. ഇവര്‍ പോലീസിന് വിവരം കൈമാറി. പോലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ആരതിയുമായുള്ളത് രാജുപാലിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. നേരത്തേ വിവാഹംചെയ്ത രണ്ട് യുവതികളും ഇയാളുടെ ഉപദ്രവം സഹിക്കാതെ ബന്ധമൊഴിയുകയായിരുന്നു. ആദ്യഭാര്യയുമായും രണ്ടാംഭാര്യയുമായും രാജുപാല്‍ വഴക്കിടുന്നത് സ്ഥിരമായിരുന്നുവെന്ന് പോലീസും പറഞ്ഞു. പൂജ പാല്‍ എന്ന യുവതിയെയാണ് രാജു ആദ്യംവിവാഹം കഴിച്ചിരുന്നത്. ഒരുവര്‍ഷത്തിന് ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഗാസിപുര്‍ സ്വദേശിയായ സന്ധ്യ പാല്‍ എന്ന യുവതിയെ വിവാഹംകഴിച്ചു. എന്നാല്‍, 15 ദിവസം മാത്രമാണ് ഈ ബന്ധം നീണ്ടുനിന്നതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News