KeralaNews

തുടർഭരണം സമജ്വലമായ പുതിയ തുടക്കം; കോവിഡ് പ്രതിരോധത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർഭരണം സമജ്വലമായ പുതിയ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം ചേർന്നതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. വികസന തുടർച്ചയ്ക്ക് ഭരണ തുടർച്ച സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. ജനത്തിന് താല്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല വികസനത്തിലാണ്. മതനിരപേക്ഷത, നവോത്ഥാനം എന്നിവ സംരക്ഷിക്കാൻ സർക്കാർ ശക്തമായി ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കാൻ സർക്കാരിന് കഴിഞ്ഞു. കെ ഫോൺ പോലുള്ള ദീർഘകാല പദ്ധതികൾ നടപ്പിലാക്കി. സ്റ്റാർട്ട് അപ്പ് പദ്ധതികളിൽ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്. കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിർത്താനുമാണ് കഴിഞ്ഞ അഞ്ച് വർഷം പരിശ്രമിച്ചത്.

കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമര മുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യ കേരളത്തിലെ ആദ്യ സർക്കാർ ഇഎംഎസിന്റെ നേതൃത്വത്തിൽ വന്നപ്പോൾ ജനത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇന്ന് അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന സാമൂഹ്യ പുരോഗതിയുടെ അടിത്തറയാണ് ആ സർക്കാർ പാകിയത്. ആ സർക്കാരിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചില്ല. പിന്നീടിങ്ങോട്ട് ഇടതുപക്ഷം നയിച്ച എല്ലാ സർക്കാരുകളും നാടിന് വേണ്ടി നവീന മാറ്റങ്ങൾ വരുത്തി. ജനത്തിന് വേണ്ടി ദീർഘകാല നയപരിപാടി ആവിഷ്കരിച്ചു. അവയുടെ തുടർച്ച ഭരണമാറ്റത്തോടെ ഇല്ലാതാവുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്.

ഇടതുപക്ഷത്തിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.

കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിർത്താനുമാണ് കഴിഞ്ഞ അഞ്ച് വർഷം പരിശ്രമിച്ചത്. കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി.

ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോർട്ടായി ജനത്തിന് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി. പൊതുമേഖലയെ നഷ്ടത്തിൽ നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരികെ കൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികൾ യാഥാർത്ഥ്യമാക്കി.

കെ ഫോൺ പോലെ ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോയി. സ്റ്റാർട്ടപ്പ് രംഗത്ത് കുതിപ്പുണ്ടാക്കി. ഓഖിയും നിപ്പയും വിഷമിപ്പിച്ചു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേർന്നാണ് പ്രളയത്തെ അതിജീവിച്ചത്. പിന്നീടാണ് കൊവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജനജീവിതം ലോക്ഡൗണിൽ താളം തെറ്റു. അത് മറികടക്കാനുള്ള സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതികൾ ആദ്യം കേരളം നടപ്പാക്കി. 20000 കോടിയുടെ പാക്കേജിനും തുടർന്ന് നാട്ടിലെ ഉൽപ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി.

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചുനിൽക്കുന്ന പാരമ്പര്യം സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടു. സിഎഎ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മതസൗഹാർദ്ദത്തിന്റെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്നത് കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടമാണ്. പ്രകടന പത്രികയിലെ 600 ൽ 580 ഉം നേടിയത് പ്രതിസന്ധി മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്കരിക്കാൻ പലതും നടന്നു. ജനത്തിന് താത്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘർഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നു. അതിനെ മറികടക്കാൻ ജാതി-മത വികാരം വലിയ തോതിൽ കുത്തിപ്പൊക്കിയാൽ അതിനോടൊപ്പം നിൽക്കാൻ ജനം തയ്യാറാകില്ല.

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിളിക്കാൻ കാരണമായത് അവർ കാണിച്ച ത്യാഗപൂർണമായ രക്ഷാദൗത്യമാണ്. ജനം ജാഗ്രതയോടെ പ്രതികരിച്ചിരുന്നില്ലെങ്കിൽ നിപ്പയെ തടഞ്ഞുനിർത്താൻ കഴിയില്ലായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വൻകിട പദ്ധതികൾ സാക്ഷാത്കരിക്കുന്നതിനും ജനം പൂർണ പിന്തുണ നൽകി.

കൊവിഡ് കാലത്ത് കേരളം വേറിട്ടുനിൽക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. ജനത്തിന്റെ പിന്തുണയാണ് സർക്കാരിന്റെ കരുത്ത്. ജനത്തിനൊപ്പമാണ് ജനങ്ങൾക്ക് വേണ്ടിയാണ് ഈ സർക്കാർപ്രവർത്തിക്കുക. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കർമ്മ പദ്ധതിയാണ് എൽഡിഎഫ് വിഭാവനം ചെയ്തത്. 50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചത്. അവർ പൂർണമായി നടപ്പാക്കി മുന്നോട്ട് പോകും.

വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ ശക്തിപ്പെടുത്തു. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതൽ ശാക്തീകരിക്കാൻ നടപടിയെടുക്കും. സമ്പദ് ഘടനയിലെ ഉൽപ്പാദന ശേഷി വർധിപ്പിക്കും. ശാസ്ത്രം ഐടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ മെച്ചപ്പെടുത്തു.

സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വർഷം കൊണ്ട് ഇല്ലാതാക്കും. ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തും. ആധുനിക സമ്പദ് ഘടനയിലെ മികച്ച തൊഴിലുകൾ സൃഷ്ടിക്കും. ആധുനികവും മികച്ച തൊഴിൽ ശേഷിയുമുള്ള സമ്പദ് ഘടനയുണ്ടാക്കും. 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തും. തൊഴിലവസരം കൂടുതൽ ഉറപ്പാക്കും. ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കും.

കാർഷിക മേഖലയിൽ ഓരോ വിളയുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യം നിശ്ചയിക്കും. നെല്ലിന്റെയും പച്ചക്കറിയുടെയും ഉൽപ്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷിയുണ്ട്. സഹകരണ മേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. മൂല്യവർധനവിനും മാർക്കറ്റിങിനും ശ്രദ്ധ കേന്ദ്രീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീർത്തട പദ്ധതി എന്നിവ ആവിഷ്കരിച്ച് ആസൂത്രണം നടത്താൻ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button