ജി.എസ്.ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം; ലൈഫ്, മെഡിക്കൽ ഇൻഷുറൻസുകൾക്ക് ജിഎസ്ടിയില്ല

ന്യൂഡല്‍ഹി: ജി.എസ്.ടി പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി ജിഎസ്ടി കൗണ്‍സില്‍. ഇനി മുതല്‍ 5%, 18% എന്നീ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാകുക. 12% 28% സ്ലാബുകള്‍ ഒഴിവാക്കി. ലക്ഷ്വറി ഉത്പ്പന്നങ്ങള്‍ക്ക് 40% ആയിരിക്കും ജിഎസ്ടി. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ ജിഎസ്ടി നിരക്ക് വരുന്നതോടെ മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി, കടല, പനീര്‍ തുടങ്ങിയവയ്ക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല. സോപ്പുകള്‍, ഷാമ്പു, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, വീട്ടാവശ്യ സാധനങ്ങള്‍, പാസ്ത, ന്യൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് എന്നിവയ്ക്ക് 5 ശതമാനമായിരിക്കും ജിഎസ്ടി. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളേയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. 33 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് നികുതിയില്ല.

ടിവികള്‍ക്ക് 18 ശതമാനമായിരിക്കും ഇനി ജിഎസ്ടി. 1200 സിസിക്ക് താഴെയുള്ള കാറുകള്‍ക്കും നികുതി കുറയും. 18 ശതമാനമാണ് ജിഎസ്ടി. 350 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്കും ജിഎസ്ടി 18 ശതമാനമായി കുറയും.

രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കിലെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതെന്ന് കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും ധനമന്ത്രിമാര്‍ക്ക് നിര്‍മല നന്ദി പറയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News