കോട്ടയം: സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷാണ് പ്രഖ്യാപനം നടത്തിയതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രക്രിയ. അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചു നീക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് മന്ത്രി വാസവൻ അറിയിച്ചു.
അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിര്‍ണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയില്‍ 2021 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. 1344 എന്യൂമറേഷന്‍ സംഘങ്ങള്‍ സര്‍വേയില്‍ പങ്കാളികളായി. 2688 എന്യുമറേറ്റര്‍മാര്‍ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഗ്രാമസഭാ ചര്‍ച്ചകളും നടന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവര്‍, വീടും സ്ഥലവും ഇല്ലാത്തവര്‍) എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചത്.
2022 ജനുവരി പത്തിന് അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ച ജില്ലയായി കോട്ടയം മാറി. 1071 പേരെ സര്‍വേയില്‍ കണ്ടെത്തി. മരിച്ചവര്‍, ഇതര സംസ്ഥാനങ്ങളില്‍നിന്നോ മറ്റു ജില്ലകളില്‍നിന്നോ കുടിയേറിയവര്‍ എന്നിവരെ സൂപ്പര്‍ ചെക്കിലൂടെ ഒഴിവാക്കി. അന്തിമപട്ടികയില്‍ 903 പേരെ അതിദരിദ്രരായി കണ്ടെത്തി.
തുടര്‍ന്ന് അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ഓഗസ്റ്റില്‍ 978 മൈക്രോപ്ലാനുകള്‍ തയാറാക്കി. സംസ്ഥാനത്ത് ആദ്യമായി മൈക്രോപ്ലാനുകള്‍ തയാറാക്കിയതും കോട്ടയത്താണ്. 2022 ഒക്ടോബറിലാണ് നിര്‍വഹണം ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മൈക്രോപ്ലാനുകള്‍ നടപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരം ഭക്ഷണവും മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍, ആരോഗ്യ സഹായ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കി.
ഭക്ഷണത്തിന് ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യല്‍, ആഹാരം പാകം ചെയ്യാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്ക് പാകം ചെയ്ത് ഭക്ഷണം നല്‍കല്‍ തുടങ്ങിയവ ലഭ്യമാക്കി വരുന്നുണ്ട്. ഇത്തരത്തില്‍ 605 കുടുംബങ്ങള്‍ക്കാണു സേവനം നല്‍കുന്നത്. മരുന്നുകള്‍ ആവശ്യമുള്ള 693 കുടുംബങ്ങള്‍ക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ആവശ്യമായിരുന്ന 206 കുടുംബങ്ങള്‍ക്കും സേവനം നല്‍കുന്നു. ആരോഗ്യ സുരക്ഷാ സാമഗ്രികള്‍ ആവശ്യമായിരുന്ന ആറ് കുടുംബങ്ങള്‍ക്കും ലഭ്യമാക്കി.
വരുമാനമാര്‍ഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആറ് കുടുംബങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ വഴി അഞ്ച് കുടുംബങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി അഞ്ച് കുടുംബങ്ങള്‍ക്കും വരുമാന മാര്‍ഗങ്ങള്‍ ലഭ്യമാക്കി. ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരുമായ മുഴുവന്‍ പേര്‍ക്കും സുരക്ഷിത വാസസ്ഥലങ്ങള്‍ ഉറപ്പാക്കി.
അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങള്‍ക്ക് വീട് ഉറപ്പാക്കി. വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്‌പോണ്‍സര്‍ഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാര്‍ഥ്യമാക്കിയത്. 490 ഗുണഭോക്താക്കള്‍ക്ക് ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കമുള്ള അവകാശ രേഖകള്‍ ലഭ്യമാക്കി. 55 വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ ബസ്പാസും ലഭ്യമാക്കി.
ഈ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം പഠനമാര്‍ഗ നിര്‍ദേശ പരിപാടികളും ഒരുക്കി. പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവര്‍, മാനസികവെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികള്‍ സ്വീകരിച്ചു-മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സി.കെ. ആശ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

