ചോറ്റാനിക്കരയില്‍ മകം തൊഴാന്‍ എത്തി നയന്‍താരയും വിഗ്‌നേഷ് ശിവനും

കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴല്‍ ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേര്‍ക്കാണ് ദര്‍ശനം. സിനിമ താരങ്ങളായ പാര്‍വതിയും നയന്‍താരയും മകം തൊഴാന്‍ ക്ഷേത്രത്തിലെത്തി. വിഗ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര മകം ദര്‍ശനത്തിനെത്തിയത്. സാധാരണ ഭക്തരെ പോലെ തന്നെ ക്യൂ നിന്നാണ് നയന്‍താരയും വിഗ്‌നേഷും ദര്‍ശനം നടത്തിയത്.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാന്‍ എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദര്‍ശനമുണ്ടാകുക.

സര്‍വാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയന്നൊണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍. തങ്കഗോളകയും തിരുവാഭരണങ്ങളും ചാര്‍ത്തിയ ദേവിയെ തൊഴാന്‍ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തര്‍ ഒഴുകിയെത്തും.

കുംഭ മാസത്തിലെ മകം നാളിലാണ് ചോറ്റാനിക്കര മകം. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, ക്ഷേത്ര ഉപദേശക സമിതിയും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേവസ്വത്തിന് പുറമെ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്ബിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തല്‍ ഒരുക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News