ഛണ്ഡീഗഢ്: നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയാകാൻ 500 കോടിയുള്ളവർക്കേ സാധിക്കൂ എന്ന വിവാദ പരാമർശത്തിനു പിന്നാലെയാണ് നവ്ജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്.
500 കോടി രൂപയടങ്ങുന്ന സ്യൂട്ട്കെയ്സ് നൽകുന്നയാൾ മുഖ്യമന്ത്രിയാകുന്നു എന്നായിരുന്നു നവ്ജ്യോത് കൗറിന്റെ പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ബിജെപിയും ആം ആദ്മി പാർട്ടിയും ഇത് വൻതോതിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാർട്ടിക്കകത്തു തന്നെ സമ്മർദ്ദമുയർന്നു. ഇതിനുപിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ അമരീന്ദർ സിങ് അറിയിച്ചത്.
പഞ്ചാബിന് വേണ്ടി എപ്പോഴും ശബ്ദിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ, മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കൽ ഇല്ല എന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. ആരെങ്കിലും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ 500 കോടി രൂപയുടെ സ്യൂട്ട്സെയ്ക് നൽകുന്നയാൾക്ക് മുഖ്യമന്ത്രിയാകാമെന്നായിരുന്നു മറുപടി.


