മുംബൈ: നവിമുംബൈയിൽ ഫ്ലാറ്റിന് തീപ്പിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. നവി മുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റിലാണ് തീപ്പിടിത്തമുണ്ടായത്. ആറുവയസുകാരി വേദിക സുന്ദർ ബാലകൃഷ്ണൻ, മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ, പൂജ രാജൻ, കമല ഹിരാൽ ജെയിൻ എന്നിവരാണ് മരിച്ച മലയാളികൾ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പുലർച്ചെയോടെയാണ് ഫ്ലാറ്റിൽ തീപ്പിടിത്തമുണ്ടാകുന്നത്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരിശോധന പുരോഗമിക്കുന്നുണ്ട്.
ഫ്ലാറ്റിന്റെ പത്തും പതിനൊന്നും പന്ത്രണ്ടാം നിലയിലുമാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പത്തുപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആദ്യം പത്താം നിലയിൽ തീപ്പിടിക്കുകയും ഇവിടെ നിന്ന് മറ്റു നിലകളിലേക്ക് തീ പടരുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് വാഷി ഡിവിഷൻ എസിപി പറഞ്ഞു.


