കടുത്തപ്രതിസന്ധിയിൽ അമേരിക്ക; നാസ പ്രവർത്തനം നിർത്തിവെച്ചു; ട്രംപിന്റെ നിലപാടിൽ രാജ്യം അടച്ചുപൂട്ടൽ

വാഷിങ്ടൺ: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥ നാസയേയും ബാധിച്ചു. സർക്കാർ ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്.

നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരേയുള്ള നാസയുടെ മിക്ക പദ്ധതികളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഒക്ടോബര്‍ ഒന്നിനാണ് യുഎസില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനുമുന്‍പ് സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്‍ കോണ്‍ഗ്രസ് പാസാക്കി പ്രസിഡന്റ് ഒപ്പുവെക്കേണ്ടതുണ്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിലുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ കാരണം ഇത്തവണ ബില്‍ പാസായില്ല. മുന്‍പ് നിലവിലുണ്ടായിരുന്നതും പിന്നീട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതുമായ ചില ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികളും ആനുകൂല്യങ്ങളും ബില്ലില്‍ പുനഃസ്ഥാപിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും നിരാകരിച്ചതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ട്രംപിന്റെ ആരോപണം. കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സ്‌കീമുകള്‍ നല്‍കുമ്പോള്‍ അത് കൂടുതല്‍ പേരെ അമേരിക്കയിലേക്കെത്താന്‍ പ്രേരിപ്പിക്കും. ഒരു രാജ്യത്തിനും ഇത്ര വലിയ സാമ്പത്തിക ബാധ്യത താങ്ങാന്‍ ആകില്ലെന്നും അതുകൊണ്ടാണ് കടുത്തനിലപാടുകള്‍ സ്വീകരിക്കുന്നതെന്നുമാണ് ട്രംപിന്റെ വിശദീകരണം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബില്‍ ബാസാക്കണമെങ്കില്‍ ഡെമോക്രാറ്റുകളുടെ പിന്തുണ അനിവാര്യമാണ്. ഈ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് അമേരിക്ക ഷട്ട്ഡൗണിലേക്ക് നീങ്ങിയത്. ഇതോടെയാണ് പല മേഖലയുംപ്രതിസന്ധിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News