കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. സ്ഥാനാർഥി

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ഇത്തവണ യു.ഡി.എഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണപ്രചാരണങ്ങളാണ് എല്‍.ഡി.എഫ്. നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് അഞ്ചാം വട്ടമാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം
വിജയം പ്രേമചന്ദ്രനൊപ്പമായിരുന്നു. മികച്ച ഭൂരിപക്ഷം നേടാനും കഴിഞ്ഞിരുന്നു.

ഇക്കുറി കൊല്ലത്തിന്റെ സിറ്റിങ് എം.എല്‍.എയും സിനിമാതാരവുമായ എം. മുകേഷാകും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എന്നാണ് സൂചന.

2014-ല്‍ എം.എ. ബേബിയായിരുന്നു കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. അന്ന് 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം. 4,08,528 വോട്ടായിരുന്നു ആര്‍.എസ്.പി. നേടിയത്.2019-ലാകട്ടെ നിലവിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാലായിരുന്നു എതിരാളി. 1,48,869 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്‍ ലോക്‌സഭയിലെത്തിയത്. 4,99,667 വോട്ടായിരുന്നു 2019-ല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ നേടിയത്.

കഴിഞ്ഞദിവസം കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നടത്തിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News