വൈശാഖനെതിരെ ഒരു നടപടിയും ഇല്ല,ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍

തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് വൈശാഖനെതിരെ ഒരു നടപടിയുമില്ലെന്ന്   സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു.ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വൈശാഖനെതിരായ സഹപ്രവര്‍ത്തകയുടെ പരാതി എന്തുകൊണ്ട്  എംവി ഗോവിന്ദൻ പൊലീസിന് കൈമാറുന്നില്ലെന്ന് വി ഡി സതീശൻ ഇന്നലെ ചോദിച്ചിരുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്ന സിപിഎം നേതാക്കന്മാർക്കെതിരായ പരാതിയിൽ പാർട്ടിയാണ് നടപടിയെടുക്കുന്നത് .  ആലപ്പുഴയിലെ നേതാക്കൾക്കെതിരെ അര   ഡസെനിൽ അധികം പരാതികൾ ഉണ്ട്.  പാർട്ടി തന്നെ കോടതിയായും പോലീസ് സ്റ്റേഷനായും പ്രവർത്തിക്കുന്നുവെന്നും പാർട്ടി നടപടിയെടുത്താൽ സ്ത്രീകളെ അധിക്ഷേപിച്ച പരാതി ഇല്ലാതാകുമോ എന്നും സതീശൻ ദില്ലിയില്‍ ചോദിച്ചു. ഈ സാഹചര്യത്തിലാണ് എംവിഗോവിന്ദന്‍റെ പ്രതികരണം

സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഎം കടുത്ത നടപടി സ്വീകരിച്ചത്. തെര‍ഞ്ഞെടുക്കപ്പെട്ട സംഘടനാ ചുമതകളില്‍ നിന്ന് വൈശാഖനെ  നീക്കി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനവും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്വവും നഷ്ടമായി.

സി പി എം വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണം അസംബന്ധമാണെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു.വിഡി. സതീശനും സുരേന്ദ്രനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്.സതീശന്‍റെ മനസ്സിനുള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകൾ അറിഞ്ഞോ അറിയാതെയോ ഉണ്ട്.സി പി എമ്മിന്‍റെ കൂറ് വിശ്വാസികളോടാണ്.നാമ ജപം നടത്തിയാലും ഇങ്ക്വിലാബ് വിളിച്ചാലും നിയമലംഘനം നടത്തിയാൽ കേസെടുക്കും.സ്വർഗവും നരകവും ഉണ്ടെന്ന് പറഞ്ഞാലേ മറ്റ് കാര്യങ്ങൾ വിശദീകരിക്കേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News