മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ സച്ചിൻ സംഘ്‌വി അറസ്റ്റിൽ. തൻ്റെ മ്യൂസിക് ആൽബത്തിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവന്നാണ് പരാതി. വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച മുതൽ സച്ചിൻ പോലീസ് കസ്റ്റഡിയിലായിരുന്നു.
2024 ഫെബ്രുവരിയിൽ സച്ചിൻ സംഘ്‌വി ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ചതായി യുവതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇതിനെത്തുടർന്നാണ് അദ്ദേഹവുമായി ബന്ധപ്പെടുന്നത്. പിന്നീട്, സംഘ്‌വി യുവതിയെ തൻ്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ച് വിവാഹാഭ്യർഥന നടത്തുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിക്കുന്നതും വിഷയം സംഘ്‌വിയുടെ അറസ്റ്റിലേക്ക് വരെയെത്തുന്നതും. നിലവിൽ, യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിച്ചുവരികയാണ്.


