നിഖിലിനായി ശുപാർശ ചെയ്തത് പാർട്ടിക്കാരൻ, പേര് പറയാനാവില്ല;കോളേജ് മാനേജർ

ആലപ്പുഴ: സി.പി.എം നേതാവിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് എം.എസ്.എം കോളേജ് മാനേജര്‍ പി.എ ഹിലാല്‍ ബാബു. ആ നേതാവിന്റെ പേര് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സജീവമായി നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് അദ്ദേഹത്തിനായി ശുപാര്‍ശ ചെയ്തത്.ഇതേ വ്യക്തി ഇതിന് മുന്‍പും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയായ കാര്യമല്ല. പ്രവേശനം നല്‍കിയത് ഫീസ് വാങ്ങിയിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. വ്യാജസർട്ടിഫിക്കറ്റാണെന്ന് മനസ്സിലായത് ഇപ്പോഴാണ്. അഡ്മിഷന്റെ കാര്യത്തില്‍ അധ്യാപകര്‍ തെറ്റുകാരാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News