ഡയപര്‍ ധരിച്ച് മൂന്ന് വയസുള്ള കുട്ടി തെരുവിലൂടെ ഒറ്റയ്ക്ക് കരഞ്ഞ് നടന്നു;കുഞ്ഞിനെ ഉപേക്ഷിച്ചു പാര്‍ട്ടിയ്ക്ക് പോയ അമ്മ കസ്റ്റഡിയില്‍

സാവോ പോളോ: തെക്കുകിഴക്കന്‍ ബ്രസീലിലെ ഒരു തെരുവില്‍ കഴിഞ്ഞ ദിവസം ഒരു കാഴ്ച കണ്ട് നാട്ടുകാര്‍ അമ്പരന്നു. മൂന്ന് വയസുള്ള ഒരു കുട്ടി ഒരു ഡയപര്‍ മാത്രം ധരിച്ച് തെരുവിലൂടെ ഒറ്റയ്ക്ക് കരഞ്ഞ് കൊണ്ട് നടക്കുന്നതായിരുന്നു അത്. സാവോപോളയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. തെരുവില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് അവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അത് വഴി വന്ന ഒരു കാറിലെ യാത്രക്കാരും കുട്ടിയെ കണ്ട അവിടേത്ത് എത്തി.

ഒരു മാന്‍ഹോള്‍ മൂടിയുടെ മുകളില്‍ അല്‍പ്പ സമയം നിന്നിട്ട് അവള്‍ തെരുവ് മുറിച്ചുകടക്കാന്‍ പോയപ്പോള്‍ പെട്ടെന്ന് കരയാന്‍ തുടങ്ങി. തനിക്ക് അമ്മയെ വേണം എന്നാണ് കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങളും നിര്‍മ്മാണ തൊഴിലാളികള്‍ നല്‍കിയിരുന്നു. കുട്ടി വല്ലാതെ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. കുട്ടിയെ കണ്ടെത്തി ഒരു മണിക്കൂറിനുശേഷം അവളുടെ അമ്മൂമ്മ സംഭവസ്ഥലത്ത് എത്തി.

പെണ്‍കുട്ടിയുടെ അമ്മ പുലര്‍ച്ചെ 4 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ മകളെ ഉപേക്ഷിച്ചു പോയതായി അവര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയ്‌ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിന് കേസെടുത്തിട്ടുണ്ട്. വീടിനടുത്ത് നടന്ന ഒരു ഫങ്ക് ഡാന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മകളെ ഉറക്കിക്കിടത്തിയതിന് ശേഷം അമ്മ പുറത്തേക്ക് പോയത്. ഇക്കാര്യം അവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മകളെ സാവോ പോളോ ചൈല്‍ഡ് സര്‍വീസസ് ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്ക് ഉപേക്ഷിച്ച് പോയത് ആദ്യമായാണ് എന്ന് അമ്മയുടെ രണ്ടാനച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ അമ്മ ചെയ്തത് തെറ്റാണെന്നും കുട്ടിയുടെ കാര്യം അവര്‍ ചിന്തിക്കണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News