പാകിസ്താനി കൊടും ഭീകരൻ അബു സറാറിനെ സൈന്യം വെടിവെച്ച് കൊന്നു

ശ്രീനഗർ: പാകിസ്താനി കൊടും ഭീകരൻ അബു സറാറിനെ കശ്മീരിൽ ഇന്ത്യൻ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു.

സൈനിക നീക്കത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

ഇയാളിൽ നിന്ന് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കറൻസികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്താൻ ബന്ധം തെളിയിക്കുന്നവയാണ് ഇവയെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

കശ്മീരിലെ ഇയാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സൈന്യത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്തെ വനത്തിലാണ് ഇയാൾ ഒളിച്ചുകഴിഞ്ഞിരുന്നതെന്നാണ് കരുതുന്നത്. പ്രദേശവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്.

സൈന്യവും കശ്മീർ പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് അബു സറാർ കൊല്ലപ്പെട്ടത്. കശ്മീരിൽ ഈ വർഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് ഇയാൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News