മോസ്‌കോ-ഗോവ വിമാനത്തിൽ ബോംബ് ഭീഷണി

ന്യൂഡല്‍ഹി:മോസ്‌കോയില്‍ നിന്ന് ഗോവയിലേക്കു വന്ന വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗുജറാത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജാംനഗറില്‍ നിന്ന് വിമാനം 11 മണിയോടെ ഗോവയിലേക്ക് യാത്ര തുടരും.

മോസ്‌കോയില്‍ നിന്ന് ഗോവയിലെ ദബോലിമിലേക്ക് പുറപ്പെട്ട അസൂര്‍ എയര്‍ വിമാനമാണ് തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് ജാംനഗറില്‍ ഇറക്കിയത്. 236 യാത്രക്കാരും എട്ട് കാബിന്‍ ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി എത്തിയത്.

236 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാ ബാഗുകളും പരിശോധിച്ച് ഭീഷണിയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതായി ജാംനഗര്‍ വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. യാത്രക്കാരേയും ജീവനക്കാരേയും പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷം എന്‍എസ്ജിയും ബോംബ് സ്‌ക്വാഡിന്റെ അകമ്പടിയില്‍ ഗുജറാത്ത് പോലീസും വിമാനം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News