പ്രമോദും ബിന്‍സിയും പരിചയപ്പെട്ടത് ഫര്‍ണിച്ചര്‍ കടയില്‍ വച്ച്; വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ എത്തിയിരുന്നുവെന്ന് പൊലീസ്

കല്‍പ്പറ്റ: വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിന്‍സി (34) എന്നിവരാണ് മരിച്ചത്. സ്വകാര്യ റിസോര്‍ട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോര്‍ട്ടില്‍ എത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. റിസോര്‍ട്ടിനു പുറകിലെ അത്തിമരത്തിലാണു തൂങ്ങിയത്. ഇതിനായി പുതിയ കയര്‍ വാങ്ങി കരുതിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. റിസോര്‍ട്ടിന്റെ പുറകുവശമായതിനാല്‍ ഇവിടേക്കു ശ്രദ്ധ എത്തിയിരുന്നില്ല. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രമോദ് നേരത്തെ നാറാത്ത് ഫര്‍ണിച്ചര്‍ കട നടത്തിയിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് സൂചന. ഷൈജയാണ് പ്രമോദിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാരനായ രൂപേഷ് കുന്നമംഗലമാണ് ബിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്കും രണ്ട് മക്കളുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് ജീവനക്കാര്‍ പറഞ്ഞു. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News