KeralaNews

ഇ.ഡിയുടെ മുന്നിൽപെട്ടാൽ രക്ഷയില്ലെന്ന് മൊയ്തീനറിയാം, കള്ളൻമാർ പേടിച്ചുനടക്കുന്നു: മുരളീധരൻ

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളന്മാര്‍ ഇ.ഡിയെ പേടിച്ച് നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുന്‍മന്ത്രിയടക്കം ഭയക്കുന്നത് എന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു. പാവപ്പെട്ടവന്റെ ജീവിത സമ്പാദ്യം കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഇ.ഡിയുടെ മുന്നില്‍പെട്ടാല്‍ രക്ഷയില്ലെന്ന് എ.സി.മൊയ്തീനും കൂട്ടര്‍ക്കും നന്നായി അറിയാം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഒഴിഞ്ഞുനടക്കുന്നത്. ഇ.ഡി തല്ലിയെന്നും വിരട്ടിയെന്നും പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കേരള പോലീസിന്റെ ഇരുട്ടറ ചോദ്യംചെയ്യലല്ല എന്‍ഫോഴ്‌സ്‌മെന്റില്‍ നടക്കുന്നത്. തല്ലിയെങ്കില്‍ തെളിവ് ഹാജരാക്കട്ടെ. ‘കേന്ദ്രവേട്ട’ എന്നത് സ്ഥിരം ക്യാപ്‌സൂള്‍ ആയെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി അത് മാറ്റിപിടിക്കട്ടെ എന്നും മുരളീധരന്‍ പരിഹസിച്ചു.

കരുവന്നൂരില്‍ കോണ്‍ഗ്രസ് മിണ്ടുന്നില്ലന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കരുവന്നൂരിലും അയ്യന്തോളിലും നടന്ന തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടാകും. കോണ്‍ഗ്രസിന്റെ മുന്‍സഹകരണമന്ത്രിയടക്കം ആരോപണനിഴലിലാണ്. അതുകൊണ്ടാണ് പ്രതിപക്ഷം വാ തുറക്കാത്തതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. കരുവന്നൂരിലും മാസപ്പടിയിലുമെല്ലാം സഹകരണാത്മക ഭരണപ്രതിപക്ഷമായാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യ കൊള്ളയാണ് ഇതിലെല്ലാം കാണുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ ആദായ നികുതി ബോര്‍ഡിനെതിരെ കോടതിയില്‍ പോകാത്തത് കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വരുമെന്ന് ഭയന്നിട്ടാണ്. മാസപ്പടിയില്‍ പരാമര്‍ശിക്കുന്ന പി.വി. പിണറായി വിജയന്‍ അല്ലെങ്കില്‍ അത് ആരെന്ന് കണ്ടെത്താന്‍ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിക്കട്ടെ. എം.വി.ഗോവിന്ദന് ബുദ്ധി തെളിയാന്‍ ബ്രഹ്മി കഴിക്കണം. സിപിഎം സെക്രട്ടറി മനപൂര്‍വം ജനത്തെ കബളിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button