EntertainmentKeralaNews

മാസ് ഓപ്പണിംഗ്, ‘ആറാട്ടി’ന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് മോഹൻലാല്‍

കൊച്ചി:മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാ’ട്ട് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയ ഗ്രോസ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍ (Neyyattinkara Gopante Aaraattu box office report).

ആറാട്ട്’ എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയിരിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്. മോഹൻലാല്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്.

https://m.facebook.com/story.php?story_fbid=518903982936205&id=100044498226984
ആറാട്ട്’ എന്ന ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ‘ആറാട്ട്’ എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‍നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമ. ‘ആറാട്ട്’ എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‍ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്.

എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്‍തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ ചെയ്‍ത വളരെ വ്യത്യസ്‍തമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരുമെന്നുമായിരുന്നു മോഹൻലാല്‍ പറഞ്ഞത്.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്'(Aaraattu movie) തിയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. മോഹൻലാൽ(Mohanlal) ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിൽ സിനിമക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരുന്നു.

ക്രിയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ

എല്ലാ സിനിമകൾക്കും നേരിടുന്നൊരു പ്രതിസന്ധി തന്നെയാണ് ആറാട്ടും നേരിടുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകർക്ക് സിനിമയെ വിമർശിക്കാനുള്ള അധികാര അവകാശങ്ങളുണ്ട്. പ്രേക്ഷകരാണ് ജനാധിപത്യത്തിൽ രാജാക്കന്മാർ, ഞങ്ങളെല്ലാം അവരുടെ വിധി കാത്ത് നിൽക്കുന്ന പ്രജകൾ മാത്രമാണ്. ഇവിടെ സംഭവിക്കുന്നത് സിനിമ പോലും കാണാതെയുള്ള വിമർശനങ്ങളാണ്. ആറാട്ട് തിയേറ്ററിനകത്ത് നിന്ന് ഷൂട്ട് ചെയ്ത്, രണ്ടു പേര് കിടന്ന് ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആകമാനം പ്രചരിച്ചിട്ടുണ്ട്. ആ വീഡിയോക്ക് എതിരെ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ തിയേറ്ററിലെ കളക്ഷൻ കേട്ടാൽ നിങ്ങൾ ഞെട്ടും, അത്രയും ഹൗസ് ഫുൾ ഷോകൾ ആ തിയേറ്ററിലുണ്ട്.

ഇതെല്ലം എന്തിന്റെ പേരിലാണെങ്കിലും, ആരാധകർ തമ്മിലുള്ള യുദ്ധമെന്ന് പറയാം, മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ മുകളിലെന്ന് വേണമെങ്കിലും പറയാം, എന്താണെങ്കിലും തൊഴു കയ്യുകളോടെ നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമേയുളളൂ, ക്രിയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നത്. എനിക്ക് ഈ അവസരത്തിൽ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുവാൻ കഴിയുന്നത് പ്രേക്ഷകരിൽ ഞങ്ങൾക്കുള്ള വിശ്വാസം പാലിക്കപ്പെട്ടു എന്നുള്ളതുകൊണ്ടാണ്. ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ കൊടുക്കാതെ ഒന്നര വർഷത്തോളമായി ഞാനീ സിനിമ ഹോൾഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അതെന്തുകൊണ്ടാണ്? തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ കാണേണ്ട സിനിമയാണ് ആറാട്ട്.

ഞാൻ പല ആവർത്തി പറഞ്ഞതാണ് ഇതിനകത്ത് നിങ്ങൾ കനപ്പെട്ട കണ്ടന്റ് നോക്കേണ്ട ആവശ്യമില്ല, വലിയൊരു കഥാഗതി നോക്കേണ്ട കാര്യമില്ല, ഗൗരവപരമായ ഒരു വിഷയവും ഇതിൽ ചർച്ച ചെയ്യുന്നില്ല, ഇതൊരു മോഹൻലാൽ സിനിമ എന്ന രീതിയിൽ കണ്ടു പോകേണ്ട സിനിമയാണ്. അങ്ങനെയൊരു സിനിമ തിയേറ്ററിൽ കൂട്ടം കൂട്ടമായി ആളുകൾ കോവിഡിന് ശേഷം വന്നിരുന്ന് പോപ്‌കോൺ കഴിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാണണമെന്നുള്ള അതിയായ ആഗ്രഹത്തിന് മുകളിൽ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണ്. പ്രേക്ഷകരിലും തിയേറ്ററിലുമുണ്ടായിരുന്ന ആ വിശ്വാസം പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തോടെ എനിക്ക് തിരിച്ച് തന്നതിൽ വലിയ സന്തോഷമുണ്ട്. ആ സന്തോഷത്തിനു മുന്നിൽ നിങ്ങൾ ചൂണ്ടിക്കാണിച്ച ചെറിയ പ്രശ്നങ്ങളെ മറക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button