KeralaNews

കേരളം നെഞ്ചോട് ചേർത്തുവച്ച നേതാവ്,ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഒട്ടേറെ പേരാണ് ഉമ്മൻചാണ്ടിക്ക് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്. പ്രഥമ പരിഗണന ജനങ്ങള്‍ക്കായിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് മോഹൻലാല്‍ അനുസ്‍മരിച്ചു.

പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‍നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്.

ദീർഘവീഷക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്, വേദനയോടെ ആദരാഞ്ജലികൾ എന്നും മോഹൻലാല്‍ കുറിച്ചു.

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് തന്നെ പ്രത്യേക വിമാനത്തില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനം ഉണ്ടാകും. വ്യാഴാഴ്‍ച 2.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്‍കാരം നടക്കും. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ നിയമസഭാ സാമാജികനായതിന്റെ റെക്കോര്‍ഡ് ഉമ്മൻചാണ്ടിക്കാണ്. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തവണ നിയമസഭയിലെത്തി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചു. എ കെ ആന്റണി രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി 2004ലും പിന്നീട് 2011- 2016 കാലഘട്ടത്തിലും മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. 2006- 2011ല്‍  പ്രതിപക്ഷ നേതാവായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. എഐസിസി ജനറല്‍ സെക്രട്ടറിയുമാണ് ഉമ്മൻചാണ്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button