ഭര്‍ത്താവ് ലൈംഗീക വൈകൃതത്തിന് അടിമ; മൊഫിയ നേരിട്ടത് കൊടിയ പീഡനം

കൊച്ചി: ആലുവയിലെ ഭര്‍തൃവീട്ടില്‍ മൊഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനം. ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തില്‍ മുറിവേല്‍പ്പിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.
അശ്ലീല സൈറ്റുകളില്‍ കാണുന്ന ലൈംഗീക വൈകൃതങ്ങള്‍ ചെയ്യാന്‍ സുഹൈല്‍ നിര്‍ബന്ധിച്ചിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു.

ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തുകയും ചെയ്തു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം തെറ്റ് ചെയ്തവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മൊഫിയ പര്‍വീണിന്റെ ആലുവയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഫിയയുടെ അച്ഛനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

സര്‍ക്കാര്‍ മോഫിയയുടെ കുടുംബത്തിനൊപ്പമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പി. രാജീവ് കൂട്ടിച്ചേര്‍ത്തു. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ അച്ഛന്‍ ദില്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. നോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News