തിരുവല്ല (പത്തനംതിട്ട): എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും കള്ളംപറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നുപറഞ്ഞ് രാജ്യംമുഴുവൻ കള്ളം പ്രചരിപ്പിച്ചവർ, ഇപ്പോൾ ഏറ്റവുമൊടുവിലായി എഫ്.സി.ആർ.എ. നിയമത്തിനെതിരേയും നുണകൾ പറഞ്ഞുപരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവല്ലയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏകീകൃത സിവിൽ കോഡിനെതിരേയും കശ്മീർ ഫയൽസ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകൾക്കെതിരേയും പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തിയെന്നും മോദി പറഞ്ഞു. എന്ത് നല്ലകാര്യം ചെയ്താലും അതിനെതിരേ കള്ളം പ്രചരിപ്പിക്കാൻ ഇവർ ക്വട്ടേഷനെടുത്തിരിക്കുകയാണ്. കേരളത്തിൽ ബി.ജെ.പി. മാത്രമാണ് ഏക എ ടീമെന്നും മറ്റു രണ്ടുമുന്നണികളും രഹസ്യ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി തന്നോടൊപ്പം നിഴൽപോലെ പ്രവർത്തിച്ച വ്യക്തിയാണ് തിരുവല്ലയിലെ ബി.ജെ.പി. സ്ഥാനാർഥിയായ അനൂപ് ആന്റണി എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഇടതുകൈ പോലെ പ്രവർത്തിച്ചിരുന്ന അനൂപിനെ കേരളത്തിന്റെ സേവനത്തിനായി വിട്ടുനൽകുകയാണ്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ചവർക്ക് എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്നാൽ ശിക്ഷ ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

