ബീഹാർ വിജയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത കൂട്ടി, എസ്.ഐ .ആർ ജനം ഏറ്റെടുത്തു, ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലെത്തും; വിജയഭേരിമുഴക്കി മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ജനത അവരുടെ ശക്തി പൂര്‍ണമായും കാണിച്ചു. കഠിനാധ്വാനം ചെയ്താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കവരുകയും ചെയ്തത്. അതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി ബിഹാര്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിഹാര്‍ തിരഞ്ഞെടുപ്പ് ഒരു കാര്യംകൂടി തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാര്‍, വിശിഷ്യാ യുവ വോട്ടര്‍മാര്‍, വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്. ബിഹാറിലെ യുവജനങ്ങളും വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തെ വലിയ തോതില്‍ പിന്തുണച്ചു. ജനാധിപത്യത്തിന്റെ പവിത്രതയ്ക്ക് ഓരോ വോട്ടറും പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മോദി പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം യുവാക്കള്‍ എസ്‌ഐആറിനെ പിന്തുണച്ചുവെന്നതിന്റെ തെളിവാണെന്നും വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തെ പിന്തുണയ്‌ക്കേണ്ടത് ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തില്‍ ഭൂരിഭാഗം സമയവും തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിക്കാനും രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണം ആരോപണത്തെ പരിഹസിക്കാനുമാണ് മോദി സമയം ചെലവഴിച്ചത്. ഈ തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെയും വിജയമാണെന്നും മോദി പറഞ്ഞു. ചിലര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ ലക്ഷ്യംവെച്ചു. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ക്രിയാത്മകമായ ഒരു നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് മോഷണം പോലുള്ള ആരോപണങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായുള്ള ആക്രമണങ്ങളുടെ ഭാഗമായാണ് ഉന്നയിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഒരു പരാദ ജീവിയാണ്. ഒരു സഖ്യത്തിലേക്ക് ഒരു സംഭാവനയും നല്‍കാതെ മറ്റുള്ളവരുടെ വോട്ടുകള്‍ മാത്രം ആഗ്രഹിക്കുന്ന ആ പാര്‍ട്ടിയെ സഖ്യകക്ഷികള്‍ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.

കള്ളന്‍മാരുടെ സര്‍ക്കാര്‍ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ലെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചുകൊണ്ട് മോദി പറഞ്ഞു. ജംഗിള്‍ രാജ് എന്ന തന്റെ പരാമര്‍ശത്തില്‍ ആര്‍ജെഡിയെക്കാള്‍ വേദനിച്ചത് കോണ്‍ഗ്രസിനാണ്. ആര്‍ജെഡി അതില്‍ ഒരു എതിര്‍പ്പും ഉന്നയിച്ചില്ല. ഛഠ് പൂജ ആഘോഷങ്ങളുടെ പേരില്‍ ബിഹാറിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മഹത്തായ ഭൂതകാലത്തെയും പ്രതിപക്ഷം അനാദരിച്ചു. ഛഠ് പൂജയെ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

ബിഹാറിനു പിന്നാലെ ബംഗാളിലെ ജംഗിള്‍ രാജ് ഭരണവും ബിജെപി പിഴുതെറിയും. ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.    ബംഗാളിലെ ബിജെപി വിജയത്തിന് ബിഹാര്‍ വഴിയൊരുക്കിയിരിക്കുന്നു. ഇനി ബംഗാളിലെ സഹോദരങ്ങളോടൊപ്പം ചേര്‍ന്ന് പശ്ചിമബംഗാളില്‍നിന്ന് ബിജെപി ജംഗിള്‍ രാജ് പിഴുതെറിയുമെന്നും മോദി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച ജമ്മു കശ്മീരിലെ നഗരോത, ഒഡിഷയിലെ നോപാദ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News