‘പാകിസ്താനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മോദിക്ക് ഇപ്പോൾ മനസിലായി’ കറാച്ചിയിലെ വിജയാഘോഷ റാലിയിൽ അഫ്രീദിയുടെ പ്രകോപനം [വിഡിയോ]

കറാച്ചി: ഇന്ത്യാ- പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാരണ രീതിയിലാകവെ, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്ന് പാക് മുന്‍ ക്രിക്കറ്റ് നായകന്‍ ഷാഹീദ് അഫ്രീദി. ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ കറാച്ചിയില്‍ നടന്ന പാക് വിജയറാലിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ഇന്ത്യന്‍ വ്യോമാക്രണമണം പാകിസ്ഥാനിലെ സാധാരണക്കാരെയും കുട്ടികളെയും ആരാധാനാലയങ്ങളെ ലക്ഷ്യമിട്ടെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രകോപനപരമായ നടപടികളാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും ഷാഹിദ് അഫ്രീദി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തുടരുകയാണ്.

ഇന്ത്യക്കെതിരെ തിരിച്ചടിച്ചതോടെ നമ്മുടെ സൈന്യത്തിന്റെ ശക്തി ലോകം കണ്ടെന്നും അഫ്രീദി പറഞ്ഞു. നിരപരാധികളായ സാധാരണക്കാരെയും കുട്ടികളെയുമാണ് അവര്‍ കൊലപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചു. പാകിസ്ഥാന്റെ പ്രതിരോധം തകര്‍ക്കാനാവാത്തതാണെന്നും പാകിസ്ഥാനെ നേരിടുകയെന്നത് വലിയ നഷ്ടമുണ്ടാകുന്നതാണെന്നും മോദി മനസിലാക്കി. പാകിസ്ഥാന്‍ സമാധാനം പുലരാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യുയുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായാല്‍ നിശ്ശബ്ദരായിരിക്കില്ലെന്നും ഷാഹിദ് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ തന്നെയാണെന്ന് നേരത്തെ ഷാഹിദ് അഫ്രീദിയുടെ ആരോപിച്ചിരുന്നു. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യന്‍ സൈനികന്‍ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്ഥാനുമേല്‍ ചുമത്തുകയാണ് ഇന്ത്യയെന്നുമായിരുന്നു അഫ്രീദി യുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News