രാഹുല്‍ മുങ്ങിയ ചുവന്ന കാര്‍ സിനിമാ താരത്തിന്റേത്? എംഎല്‍എയ്ക്കായി വ്യാപക അന്വേഷണം

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയെന്നവിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് കണ്ണാടിയില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രത്യക്ഷനായത്. അതുവരെ കണ്ണാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിയിരുന്നു. എന്നാല്‍, പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടെന്നവിവരം പുറത്തുവന്നതോടെ ഒരു ചുവന്ന പോളോ കാറിലാണ് രാഹുല്‍ കണ്ണാടിയില്‍നിന്ന് മടങ്ങിയത്. ഇതിനുശേഷം രാഹുല്‍ എവിടെയാണെന്നതില്‍ യാതൊരു വ്യക്തതയുമില്ല.

കണ്ണാടിയില്‍നിന്ന് രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ ചുവന്ന കാറില്‍ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. ഇതോടെ കാറിന്റെ നമ്പറടക്കം ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ഒരു സിനിമാ താരമാണെന്നവിവരം കിട്ടിയത്. അതേസമയം, കണ്ണാടിയില്‍നിന്ന് ചുവന്ന കാറില്‍ മടങ്ങിയ രാഹുല്‍, യാത്രയ്ക്കിടെ വാഹനം മാറ്റിയോ എന്നതിലടക്കം വ്യക്തതയില്ല.

കേസില്‍ പ്രതിയായ സുഹൃത്ത് ജോബിയും രാഹുലിനൊപ്പമുണ്ടെന്നാണ് വിവരം. നേരത്തേ രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നതായി സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വീടുകളിലടക്കം പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫോണ്‍വിളി വിവരങ്ങളും നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കുന്നത്തൂര്‍മേട്ടിലുള്ള ഫ്‌ളാറ്റിലായിരുന്നു പരിശോധന. ഫ്‌ളാറ്റിലെ സിസിടിവികള്‍ പരിശോധിച്ച സംഘം സ്ഥലത്തുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിഎ ഫസലില്‍നിന്നും ഫ്‌ലാറ്റിലെ സുരക്ഷാജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ തുടങ്ങിയ പരിശോധന നാലുമണിവരെ നീണ്ടു.

ഞായറാഴ്ച രാവിലെ അന്വേഷണസംഘം ഫ്‌ളാറ്റിലെത്തി പ്രാഥമികപരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്, ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. പാലക്കാട്ടെ പോലീസിന്റെ സഹായവും സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീണ്ടും ഫ്‌ളാറ്റിലെത്തി തുടര്‍പരിശോധന നടത്തി. നാലുമണിക്കൂറോളം പരിശോധന നീണ്ടു. ഈ സമയത്ത് എംഎല്‍എയുടെ പിഎ ഫസലാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളല്ലാതെ കാര്യമായ മറ്റ് തെളിവൊന്നും ലഭിച്ചില്ലെന്ന് സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പോലീസ് ശേഖരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News