KeralaNews

20 ലക്ഷം രൂപ തട്ടിയ മിസോറാം സ്വദേശിനി പിടിയിൽ

ആലുവ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട, ജോർദ്ദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസിൽ മിസോറാം സ്വദേശിനി ലാൽച്വാൻതാങ്ങി (47) യെ ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

യു.കെ വംശജയാണെന്നും ഇന്ത്യയിൽ സ്വർണ ബിസിനസ് നടത്താൻ താത്പര്യമുണ്ടെന്നും യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നു പറഞ്ഞ ഇവർ ഡൽഹിയിലേക്കാണ് വിമാന ടിക്കറ്റ് കിട്ടിയതെന്ന് പറയുകയും വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു.

ഇതോടെ യുവാവിന് വിശ്വാസമായി. പിന്നാലെ, തന്റെ കൈവശമുണ്ടായിരുന്ന മൂന്നു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് പിടികൂടിയെന്ന് പറഞ്ഞ് യുവതിയുടെ സന്ദേശം അങ്കമാലി സ്വദേശിക്ക് ലഭിച്ചു. വിട്ടു കിട്ടാനുള്ള ക്ലിയറൻസിന് വേണ്ടി പണം ആവശ്യപ്പെടുകയും ചെയ്തു.

കാര്യങ്ങൾ സത്യമാണെന്ന് കരുതിയ യുവാവ് പലരിൽ നിന്നുമായി ഇരുപത് ലക്ഷത്തിലേറെ രൂപ വാങ്ങി യുവതിക്കയച്ചു. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. നടന്നത് തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഡൽഹി വസന്ത് വിഹാർ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുമാണ് യുവതിയെ പിടികൂടിയത്. ഡൽഹിയിൽ പലചരക്ക് നടത്തുകയായിരുന്നു മിസോറാം സ്വദേശിനി.

ഇൻസ്‌പെക്ടർമാരായ എം.ബി.ലത്തീഫ്, എം.ശ്രീകുമാർ, എസ്.ഐ എ.ബി.റഷീദ്, സിനിയർ സി.പി.ഒ നിമ്‌ന മരയ്ക്കാർ, സി.പി.ഒ വികാസ് മണി, അജ്മൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button