കാസർകോട് കാണാതായ 15 കാരിയെയും 42 കാരനെയും മരിച്ച നിലയിൽകണ്ടെത്തി ; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

കാസർകോട്: പൈവിളഗയിൽ കാണാതായ പതിനഞ്ചുകാരിയായ പെൺകുട്ടിയും അയൽവാസിയായ പ്രദീപും മരിച്ച നിലയിൽ. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപമുള്ള തോട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് വ്യാപക തിരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾക്ക് പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.

ഇതേദിവസം തന്നെയാണ് പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കാസർകോടിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് മരണവാർത്ത പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News